റേഡിയോര്‍മ്മകള്‍













ചെറിയ ആ പെട്ടിയിലിരുന്ന്‌ ആരോ പാടുകയാണെന്നാണ്‌ ആദ്യം വിചാരിച്ചിരുന്നത്‌. തെയ്യപ്പറമ്പുകളിലെ വലിയ സ്റ്റേജുകള്‍പോലും മതിയാകാത്തവര്‍ ഇതിനുള്ളിലിരുന്നെങ്ങനെ നാടകം കളിക്കുന്നുവെന്ന്‌ അദ്‌ഭുതപ്പെട്ടിട്ടുണ്ട്‌. രാവിലത്തെ ആറുമണിയുറക്കത്തെ ഒച്ചയിട്ട്‌ ഉണര്‍ത്തുന്ന സുഭാഷിതത്തെയും പ്രാദേശികവാര്‍ത്തകളെയും ചിലദിവസങ്ങളില്‍ ശപിച്ചിട്ടുമുണ്ട്‌.

പക്ഷേ ഇഷ്‌ടമായിരുന്നുവെന്നും റേഡിയോ കേള്‍ക്കാന്‍. എന്തുചെയ്യുമ്പോഴും ഒപ്പം കൂട്ടാമെന്നതിനാല്‍ കേള്‍ക്കുന്തോറും ആ ഇഷ്‌ടം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

രാത്രി എട്ടുമണിയായിരുന്നു സ്‌കൂള്‍ കാലയളവിലെ ഏറ്റവും ഇഷ്‌ടപ്പെട്ട സമയം. എട്ട്‌ മണിമുതല്‍ അരമണിക്കൂര്‍ നാടകമുണ്ടാകും. വീട്ടുകാര്‍ക്കും നാടകം കേള്‍ക്കണമെന്നതിനാല്‍ അരമണിക്കൂര്‍ പഠനത്തിന്‌ ഇടവേള കിട്ടുമെന്നതു തന്നെയാണ്‌ ഇഷ്‌ടത്തിനു പിന്നില്‍.

'കണ്ടതും കേട്ടതും' കേള്‍ക്കാനും ഇടവേളകളുണ്ട്‌. ടെലിവിഷനിലെ ആക്ഷേപരിപാടികള്‍ക്കൊന്നും കണ്ടതും കേട്ടതിനുമൊപ്പമെത്താനായില്ലെന്നോര്‍ക്കുമ്പോള്‍ അത്‌ വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു.

വര്‍ഷംതോറും നടത്തുന്ന റോഡിയോ നാടകോത്സവങ്ങള്‍ കളിയാട്ടം പോലെയായിരുന്നു. നേരത്തെ രാത്രിഭക്ഷണം കഴിച്ച്‌ റേഡിയോ നാടകങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ഇന്നെന്തെ സമയം പോകന്നേയില്ലല്ലോയെന്ന്‌ ആത്മഗതം ഉച്ചത്തിലാകും. നാടകം ഒരു ഹരമായതിനു കാരണക്കാരനും റേഡിയോയായിരുന്നു. ശബ്‌ദങ്ങളിലൂടെ മാത്രം പരിചയിച്ച നാടകനടന്‍മാര്‍ ഉറക്കത്തിലൊപ്പം വന്ന്‌ പുലരുവോളം നാടകം കളിക്കുമായിരുന്നു. വീട്ടില്‍ നിന്നും സ്‌കൂളിലോട്ടും തിരിച്ചുമുള്ള യാത്രകളില്‍ ഒറ്റയ്‌ക്കാകുമ്പോള്‍ ഓര്‍മ്മയില്‍ നാടകം പലകുറി അരങ്ങേറും.

സമയം നോക്കാനറിയാത്തവര്‍ക്കും കണ്ണുകാണാത്തവര്‍ക്കും യുവവാണിയും വയലുംവീടും യഥാസമയം സമയമെത്രയായെന്നു പറഞ്ഞുകൊടുത്തു. രാമചന്ദ്രേട്ടനും വെണ്‍മണി വിഷ്‌ണുവേട്ടനും പ്രതാപേട്ടനും , സുഷമചേച്ചിയും , ഗോപേട്ടനും പറയുന്നത്‌ കേള്‍ക്കുമ്പോള്‍ അറിയാതെ മന:പാഠമാകുന്നതിനാല്‍ പത്രംവായിക്കാത്തവര്‍ ആരൊക്കെയെന്ന സ്‌കൂള്‍ടീച്ചറുടെ ചോദ്യത്തിനുമുന്നില്‍ മിക്കപ്പോഴും എഴുന്നേല്‍ക്കേണ്ടി വരാറില്ല.

ചേലയില്‍ തിരിയുന്ന ടേപ്പ്‌ റിക്കാര്‍ഡര്‍ ഇല്ലാതിരുന്നിട്ടും യുവജനോത്സവത്തിന്‌ മിമിക്രിയില്‍ ഒരുകൈനോക്കൂവെന്ന്‌ പറഞ്ഞു ധൈര്യം തന്നത്‌ 'യം ആകാശവാണിയാം ,സമ്പ്രദി വാര്‍ത്താഹാ സൂയംഗ്‌താം പ്രവാചകേന ലക്ഷ്‌മീകാനന്ദ ബലദേവാനന്ദ സാഗരഹ'യാണ്‌. പ്രാദേശികവാര്‍ത്തകള്‍ക്കു ശേഷമുള്ള സംസ്‌കൃതവാര്‍ത്ത മുടങ്ങാതെ കേട്ട്‌ അവതരിപ്പിച്ചതിനാല്‍ സമ്മാനം കിട്ടിയില്ലെങ്കിലും നന്നായിരുന്നുവെന്ന്‌ പറയിപ്പിക്കാനായി. 'പതുക്കെ പതുക്കെ പാടൂ കുട്ടി, എങ്കിലല്ലേ ഭാവം വരു'വെന്ന്‌ സ്‌നേഹത്തോടെ പലവുരു ശാസിക്കുന്ന എം ജി രാധാകൃഷ്‌ണേട്ടനും പഠിപ്പിച്ചുതന്ന ലളിതാഗാനങ്ങളായിരുന്നല്ലോ പലരും യുവജനോത്സവത്തില്‍ പാടിയിരുന്നത്‌.

വേനലവധിക്കാലത്ത്‌ ഉച്ചയുറക്കങ്ങള്‍ക്ക്‌ താരാട്ടുപാട്ടുപാടാന്‍ പ്രധാനവാര്‍ത്തകള്‍ കഴിയുന്നതും കാത്ത്‌ യേശുദാസും സുശീലയും ഉദയഭാനുവും കെ എസ്‌ ചിത്രയുമൊക്കെ റേഡിയോയില്‍ ക്യൂനില്‍ക്കും. രണ്ടുമണിയാകുമ്പോള്‍ പാട്ടുനിര്‍ത്തുമ്പോള്‍ ഉച്ചമയക്കം അവസാനിപ്പിക്കേണ്ടിവരുന്നതിനാല്‍ പറമ്പില്‍ പണിയെടുക്കാന്‍ വരുന്നവര്‍ അവരോടു പരിഭവിക്കും. പക്ഷേ പിറ്റേദിവസം വീണ്ടും പണിക്കാര്‍ അവരോട്‌ ഇഷ്‌ടം കൂടും. ഉച്ചമയക്കം കഴിഞ്ഞ്‌ 'പോക്കുവെള്ളം' കുടിച്ച്‌ വീണ്ടും പറമ്പിലേക്കിറങ്ങുമ്പോള്‍ പണിക്കാര്‍ റേഡിയോ പാട്ടുകള്‍ മൂളിക്കൊണ്ടിരിക്കും.

ഞായറാഴ്‌ചകളില്‍ വൈകുന്നേരത്തെ കുളി നേരത്തെ കഴിയും. മൂന്നുമണിക്കുള്ള ചലച്ചിത്രശബ്‌ദരേഖ കേള്‍ക്കാനായിരുന്നുവത്‌. ഒച്ചയുണ്ടാക്കാതെ ശബ്‌ദരേഖ കേള്‍ക്കാനിരിക്കുന്നവരുടെ ഉള്ളില്‍ മോഹന്‍ലാലും മമ്മൂട്ടിയും, സുരേഷ്‌ ഗോപിയും ശോഭനയും പാര്‍വതിയും ചിലപ്പോള്‍ നസീറും തിക്കുറുശ്ശിയുമൊക്കെ രണ്ടുമണിക്കൂര്‍ സിനിമ ഒരുമണിക്കൂര്‍ കൊണ്ട്‌ അഭിനയിച്ച്‌ തീര്‍ക്കും. ഈ സിനിമ നമ്മുടെ കഥയാണെന്നും എന്നാലും ഓള്‌ ഓനോട്‌ അങ്ങനെ ചെയ്യാന്‍ പാടുണ്ടോയെന്നും വീട്ടുകാരെ ഉപേക്ഷിച്ച ഓനെ സമ്മതിക്കണമെന്നും ചക്കക്കുരു വേവിച്ചത്‌ തേങ്ങാപ്പൂളിനൊപ്പം തിന്നുകൊണ്ട്‌ എല്ലാവരും മൂക്കത്തുവിരല്‍ വച്ചുപറയുമ്പോളേ സിനിമ യഥാര്‍ഥത്തില്‍ അവസാനിക്കുമായിരുന്നുള്ളൂ.

ഇങ്ങനെ എത്രഎണ്ണിപ്പറഞ്ഞാലാണ്‌ റേഡിയോര്‍മ്മകള്‍ തീരുക? അതങ്ങ്‌ മിണ്ടിക്കൊണ്ടേയിരിക്കും; പഠിക്കുമ്പോഴും ജോലിചെയ്യുമ്പോഴുമെല്ലാം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

പണ്ടുപണ്ട്‌ ഒരിടത്ത്...

അപ്പുവേട്ടന്റെ പാറക്കത്തെ പറങ്കിമാവിന്‍തോട്ടത്തില്‍ തൂങ്ങിച്ചത്തതിന്റെ അഞ്ചാം മിനിറ്റ് ആണ് അവര്‍ക്കു മരണത്തിലേയ്ക്ക് ബോധം വീണത്‌. കണ്ണു തുറക്കുമ്പോള്‍ ഇരുവര്‍ക്കും അനുഭവപ്പെട്ടത് ഒരു തരം നീറ്റലായിരുന്നു. നീറ്റല്‍വകവയ്ക്കാതെ കണ്ണുതുറന്നപ്പോള്‍ കണ്ട കാര്യങ്ങള്‍ അവരെ അദ്ഭുതപ്പെടുത്തി. തൂങ്ങിച്ചാവാന്‍ അവന്‍ മുണ്ടും അവള്‍ ഷാളും കെട്ടിയ പറങ്കിമാവു പൂത്തിരിക്കുന്നു. നിറയെ പറങ്കിമാങ്ങകള്‍. ചുറ്റും പറങ്കിമാവിന്റെ ചപ്പിലകള്‍ ആരോ കൂട്ടിയിട്ടു തീ കത്തിച്ചിരിക്കുന്നു. തീ ആളിപടരുന്നുണ്ടെങ്കിലും അവര്‍ക്കു ചൂടേല്‍ക്കുന്നുണ്ടായിരുന്നില്ല. പറങ്കി മാങ്ങകള്‍ കരിയുന്നുണ്ടായിരുന്നില്ല. തീകളില്‍ പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്‍ മാത്രം അവരെ നാക്ക്‌ കാട്ടി പേടിപ്പിച്ചു.

അവള്‍ അവനെ നോക്കി ചിരിച്ചു. അവന്‍ അതു കണ്ടില്ല. അവന്‍ എന്തോ ആലോചിക്കുകയായിരുന്നു. തീയുടെ സ്വര്‍ണനിറത്തില്‍ തിളങ്ങിയപ്പോള്‍ സുന്ദരനായി തോന്നിയ അവനെ അവള്‍ക്കു ചുംബിക്കാന്‍ തോന്നി. തുടവരെ തീയെത്തിയിട്ടും അവന്‍ കരയാത്തതില്‍ അവള്‍ക്കു അഭിമാനം തോന്നി. അവന്‍ ധീരനാണെന്നു അന്നു ആദ്യമായി അവള്‍ക്ക് തോന്നി. അതു ലോകത്തോട്‌ വിളിച്ചു പറയണമെന്ന് കരുതി അവള്‍ വായ തുറന്നപ്പോള്‍ നരിമടയില്‍ നിന്ന് കുറുക്കന്മാര്‍ ഒരിയിടുന്നത് കേട്ടു വേണ്ടെന്ന് വച്ചു.

കുറുക്കന്മാരെ പേടിയായിരുന്നു ചെറുപ്പംമുതലേ അവള്‍ക്കു. അമ്മമ്മയാണ് കുറുക്കന്‍മാര്‍ക്ക് വില്ലന്‍പരിവേഷം നല്‍കിയത്. ഉറങ്ങുമ്പോള്‍ വേണ്ടാതീനം തോന്നിയാല്‍ നരിമടയിലെ കുറക്കന്‍മാര്‍ വന്നു പെണ്‍കുട്ടികളെ കട്ടിലോടെ കൊണ്ടുപോകും. എന്നിട്ട് കുറുക്കന്‍മാരുടെ രാജാവിന്റെ മുന്‍പില്‍ കൊണ്ടുവച്ചു ഉച്ചത്തില്‍ ഓരിയിടും. പെണ്‍കുട്ടി പേടിച്ചു കരയുമ്പോള്‍ ശബ്ദം കുറുക്കന്‍മാരുടെ ഒരിയിടുന്നതിനു തുല്യമാണെങ്കില്‍ അവള്‍ കന്യകയല്ലെന്നു രാജാവ് തീര്‍ച്ചപ്പെടുത്തും. പെണ്‍കുട്ടിയെ നരിമാളത്തില്‍ വച്ചു കുറുക്കന്മാര്‍ വലിച്ചു കീറും. മറിച്ചാണെങ്കില്‍ കുറേ സമ്മാനങ്ങളും നല്‍കി തിരികെ വീട്ടിലെത്തിക്കും . -താന്‍ കന്യകയാണെന്ന് ഉറപ്പുണ്ടായിരുന്നിട്ടും അമ്മമ്മ പറഞ്ഞ കഥകള്‍ അവളെ പേടിപ്പെടുത്തി.

ടിവിയിലെ ഫോണ്‍ ഇന്‍ പ്രോഗ്രാം അവതാരകരുടെ കൊഞ്ചിക്കുഴയലുകളും കുറുക്കന്‍മാരുടെ ഒരിയിടലുകള്‍ പോലെയാണ് അവള്‍ക്ക് അനുഭവപ്പെട്ടത് . അവര്‍ ജോസ് പ്രകാശിനെയാണ് പലപ്പോഴും പെരുമാറുന്നതെന്ന് അവള്‍ വിശ്വസിച്ചു. എത്രനന്നായി ഷാള്‍ പുതച്ചാലും അവരുടെ കുറുക്കന്‍ കണ്ണുകള്‍ മാറിടത്തിന്റെ വിടവ് കണ്ടെത്തുമെന്ന് അവള്‍ ഭയന്നു.

പാറയില്‍ ആത്മഹത്യ ചെയ്തവരുടെ പ്രേതങ്ങളുടെ നിലവിളിയായിട്ടാണ് അവനു കുറുക്കന്മാരുടെ ഓരിയിടല്‍ തോന്നിയത്. നരിമാളത്തില്‍ പ്രേതങ്ങള്‍ കൂട്ടത്തോടെ താമസിക്കുന്നുവെന്ന് അവന്‍ വിശ്വസിച്ചിരുന്നു. അതിനു കുറേ തെളിവുകളും കണ്ടെത്തിയിരുന്നു. പാറക്കു ക്രിക്കറ്റ് കളിക്കുമ്പോള്‍ നരിമാളത്തില്‍ കാണാതാകുന്ന ബോളുകള്‍ എത്രതിരഞ്ഞാലും കിട്ടാത്തത് അവ പ്രേതങ്ങള്‍ ഒളിപ്പിക്കുന്നത് കൊണ്ടാ ണെന്നാണ് അവന്‍ കരുതുന്നത്. അവര്‍ക്കു കുടിക്കാന്‍ വേണ്ടിയാണത്രെ പാറക്കത്തെ കിണറ്റില്‍ എത്രകൊടിയ വേനലിലും വെള്ളം വറ്റാത്തത് . വെള്ളത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ അവനു ദാഹം തോന്നി.

എത്തിവലിഞ്ഞു ചുവപ്പു നിറത്തിലുള്ള ഒരു പറങ്കിമാങ്ങ പറിച്ചു.പറങ്കിമാങ്ങ തിന്നുമ്പോള്‍ പാറക്കത്തെ തങ്കമണിയുടെ വാറ്റുചാരായത്തിന്റെ ചവര്‍പ്പും എരിവും നാവില്‍ വന്നു.

ഒരാഴ്ച മാത്രം ആയുസ്സുള്ള പ്രണയം വേണ്ടെന്ന് വയ്ക്കാമെന്ന് അവള്‍ പറഞ്ഞതിന്റെ വൈകുന്നേരമാണ് തങ്കമണിയുടെ ചായ്പ്പിലെയ്ക്ക് പറങ്കിമാങ്ങ കൊണ്ടു വാറ്റിയ ചാരായം തേടി ചെന്നത്. കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന ഷൈജുവേട്ടനും പൊട്ടന്‍തെയ്യം കെട്ടാറുള്ള സുനിയേട്ടനുമാണ് ഒപ്പം വന്നത്.

പറങ്കിമാങ്ങയ്ക്കൊപ്പം മണ്ണിരയും ചേര്‍ത്താണ് തങ്കമണി ചാരായം വാറ്റാറുള്ളത്. അതിനാല്‍ ചാരായത്തിനു എരിവും കടുപ്പവും കൂടും. തൊണ്ടയിലൂടെ അതു ഒഴിക്കുമ്പോള്‍ ചിലയിടങ്ങളില്‍ പൊള്ളുന്നുണ്ടായിരുന്നു.വെള്ളമൊഴിച്ച് നേര്‍പ്പിച്ചു കഴിച്ചാല്‍ മതിയെന്ന് സുനിയേട്ടന്‍ പറഞ്ഞപ്പോള്‍ അവള്‍ തൊണ്ടയില്‍ നിന്നു തേട്ടി.

പാടിച്ചാലെ അയ്യപ്പക്ഷേത്രത്തിനും ചന്ദ്രേട്ടന്റെ പൂജപ്പീടികയ്ക്കും ഇടയിലെ നടപ്പാതയിലൂടെ അവന്‍ നടന്നപ്പോള്‍ അവളും ഒപ്പം ചേര്‍ന്നു. കോളേജില്‍ പോകാന്‍ നേരത്തെ ഇറങ്ങിയതിനു അമ്മ ചീത്തപറഞ്ഞു- അതു പറയുമ്പോള്‍ അവനു തൊണ്ടയിടറുന്നുണ്ടായിരുന്നു. എപ്പോഴെന്നും നിന്നെ കാണാന്‍ എനിക്ക് പറ്റിയെന്നു വരില്ല-അവന്‍ തുടര്‍ന്നപ്പോള്‍ അവള്‍ക്കു മൂത്രമൊഴിക്കാന്‍ മുട്ടി. അവന്‍ വിയര്‍ക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ അവള്‍ക്കു കരച്ചിലാണ് വന്നത്. യൂത്ത്ഫെസ്റ്റിവലിന് സ്കൂളില്‍ നാടകം പഠിപ്പിക്കാന്‍ വന്ന ആളും അവനും ഒരാളല്ലെന്നു അവള്‍ക്കു അന്നേരം തോന്നി. ഈസ്റ്റ് കോസ്റ്റ് വിജയനെ പകര്‍ത്തിയതാവും അവന്‍ എഴുതിയ കത്തുകളില്‍ അധികവും. അവന്‍ കുറുക്കന്മാരെ പോലെ ഒരിയിട്ടിരുന്നുവെങ്കിലെന്നു അവള്‍ ആഗ്രഹിച്ചു.

ഗോപിയേട്ടന്റെ തുണിക്കടയിലെ സെയില്‍സ്മാന്‍ സുമേഷേട്ടന്‍ പഠിപ്പിച്ചതൊക്കെ മറന്നു പോയിരുന്നു അവളെ കണ്ടപ്പോള്‍. ആദ്യം ഒന്നു ബലം പിടിക്കണമെന്ന് പറഞ്ഞിരുന്നു.പിന്നെ അറിയാത്തെ പോലെ അവളുടെ കയ്യില്‍ പിടിക്കണമെന്നും . കയ്യില്‍പിടിക്കാന്‍ അവള്‍ സമ്മതിച്ചാല്‍ പിന്നെ ബാക്കിയെല്ലാം ഓക്കേയാണെന്ന് സുമേഷേട്ടന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. പക്ഷേ ഒന്നിനും കഴിഞ്ഞില്ല. അവള്‍ക്കൊപ്പം നടന്നപ്പോള്‍ വയറില്‍ ഒരു കടല്‍ രൂപം കൊള്ളൂന്നതായി അനുഭവപ്പെട്ടു. ചുണ്ടുകള്‍ പരസ്പരം മുട്ടാതെ കെറുവിച്ചു.

ഒമ്പതാം ക്ലാസ്സുകാരിയാണെങ്കിലും അവള്‍ ഡിഗ്രീ രണ്ടാംവര്‍ഷക്കാരനായ തന്നേക്കാള്‍ മുതിര്‍ന്നവയാളേ പോലെ പെരുമാറുന്നതായി അവന്‍ സംശയിച്ചു. അവളുടെ ക്ലാസ്സിലെ കുട്ടികളെ നാടകം പഠിപ്പിക്കാന്‍ പോകേണ്ടിയിരുന്നില്ല. ജീവിതം ഒരു നാടകമാണെന്ന് പറഞ്ഞ ഷേക്സ്പിയറിനെ കണ്ടാല്‍നാലു വര്‍ത്തമാനം പറയണമെന്ന് മനസ്സിലുറപ്പിച്ചു. അവളോടു പിന്നെ കാണാമെന്നു എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു അവിടെ നിന്ന് മുങ്ങി.

ഉച്ചക്ക് ക്ലാസ്സും കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ പെരിങ്ങോത്ത് നിന്നാണ്, അവളുടെ കൂടെ പഠിക്കുന്ന സുരേഷ് ബസില്‍ കയറിയത്. ഒരു കാര്യം പറയാനുണ്ട്, അവളെ കുറിച്ചാണ് ..സുരേഷ് പറഞ്ഞപ്പോള്‍ വയറിനുള്ളിലെ കടല്‍ ചൊടിച്ചു. സ്വകാര്യമായി സംസാരിക്കാന്‍ പാടിച്ചാല്‍ വരെ കാത്തിരിക്കേണ്ടി വന്നു. ബസ് ഇറങ്ങിയ പാടേ സുരേഷിനെയും കൊണ്ടു വായനശാലയിലേയ്ക്ക് നടന്നു. ''അമ്മയെ പേടിയുള്ളവന്‍ എന്നെ എങ്ങനെയാ നോക്കുക- അവള്‍ എല്ലാരെയും മുന്നില്‍വച്ചാണ് പറഞ്ഞത്. അവളോട്‌ ദേഷ്യം തോന്നരുതെന്നു പറയാന്‍ പറഞ്ഞിരുന്നു.''-സുരേഷ് പറഞ്ഞു .

തങ്കമണിയുടെ ചായ്പ്പിലെ ചുമ്മിനിക്കൂടിന്റെ വെളിച്ചത്തില്‍ വാറ്റു ചാരായത്തിന്റെ രണ്ടാമത്തെ കുപ്പിയുടെ അടപ്പ് ഊരുമ്പോള്‍ സുനിയേട്ടന്‍ പൊട്ടന്‍തെയ്യത്തിന്റെ തോറ്റംപാട്ടു ചെറിയ ശബ്ദത്തില്‍ മൂളി. ഷൈജുവേട്ടന്‍ കുപ്പിഗ്ലാസ് കൂട്ടിമുട്ടിച്ചു താളമിട്ടു. തങ്കമണിച്ചേച്ചി ഒരു സ്റ്റീല്‍പാത്രത്തില്‍ മൂന്നു കഷണം മീന്‍ പൊരിച്ചത് കൊണ്ടുവച്ചു.

വെളിയില്‍ ആരോ ഉച്ചത്തില്‍ ചീത്തവിളിക്കുന്നത് കേട്ടു. ആസമയം പാറക്കു ആകെയുള്ള നാലോ അഞ്ചോ വീടുകളില്‍ നിന്ന് ചുമ്മിനിക്കൂടുകള്‍ പുറത്തുവരികയും അതേവേഗത്തില്‍ അകത്തേക്ക് പോകുകയും ചെയ്തു. ചീത്ത പറയുന്നത് വലിയാളപ്പു കുമാരേട്ടന്‍ തന്നെയെന്നു ചില ചായ്പ്പുകള്‍ പിറുപിറുത്തു.

"കുമാരേട്ടന്റെ ഭാര്യ ശാന്തേട്ടിക്കു ക്യാന്‍സര്‍ വന്നു ആശുപത്രിയിലായിരുന്നപ്പോ കുടിയൊന്നു കുറഞ്ഞിനി. പിന്നെ ശാന്തേട്ടി ചത്തതിന്റെ മൂന്നാംനാളാണ്‌ വീണ്ടും തുടങ്ങിയത്. മക്കള്‍ ബിളിച്ചെങ്കിലും അവരെ ഒപ്പരം പോയിറ്റ. വെളിവില്ലാതെ കുടിച്ചു ചെന്ന് ഇരുട്ടിലേക്ക് നോക്കി ശാന്ത കഞ്ഞിവിളമ്പണെയെന്നു പറഞ്ഞു നായിയോടും പൂച്ചയോടും കലമ്പു കൂടലാന്നു ഇപ്പളത്തെ പണി": ഷൈജുവേട്ടന്‍ കുമാരേട്ടന്റെ ജീവചരിത്രകാരനായപ്പോള്‍ ഒരു മീന്‍കഷണം വയറ്റിലെത്തിയിരുന്നു.

അവന്‍ മൂക്ക്പിടിച്ചു നാലാമത്തെ ഗ്ലാസ് ചാരായം വായിലെയ്ക്കൊഴിക്കുമ്പോള്‍ അവളുടെ വയര്‍ കത്താന്‍ തുടങ്ങിയിരുന്നു. ഏട്ടന്‍ മൂത്രമൊഴിച്ചു വളര്‍ത്തിയ മുറ്റത്തെ പറങ്കികളിലൊന്നും ഒഴിയാതെ മീന്‍കറിയില്‍ ഞെരിച്ചിരുന്നു. എരിവു പോരെന്നു തോന്നിയത് കൊണ്ടു ശ്രീധരേട്ടന്റെ പീടികയില്‍ നിന്ന് കൊണ്ടുവന്ന പച്ചമുളകില്‍ പാതിയും കറിയില്‍ ഞെരിച്ചു. മൂത്രക്കടച്ചില്‍ തുടങ്ങിയപ്പോള്‍ പാനിയോടു വായിലേയ്ക്ക് വെള്ളം കമിഴ്ത്തി.

അടുത്ത വീട്ടില്‍ ടി വി കാണാന്‍ പോയാലോ എന്നു വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു. കാവ്യമാധവന്റെ മുഖചിത്രമുള്ള ആഴ്ചപ്പതിപ്പെടുത്ത് കിടക്കയിലേയ്ക്ക് ചാഞ്ഞു. വിവാഹജീവിതം താറുമാറായ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരുന്നുവെന്ന് ഉള്‍പേജില്‍ വായിച്ചപ്പോള്‍ സന്തോഷം തോന്നി. ഇങ്ങനെയാവണം പെങ്കുട്ടിയായാല്‍. കണ്ടു പിടിക്ക്‌ -തൊട്ടടുത്ത പേജിലെ കണ്ണീര്‍ നായികയെ ഉപദേശിച്ചു വാരിക ചുരുട്ടിയെറിഞ്ഞു ഉറക്കം പിടിച്ചു.

അവള്‍ ഉറക്കാമായപ്പോള്‍ വാരികയിലെ നോവല്‍ കഥാപാത്രങ്ങള്‍ ഓരോന്നായി എഴുന്നേറ്റു. ''ഇവള്‍ക്ക് അഹമ്മതിയാ,ആ പയ്യനെ കടലാസ് ചുരുട്ടി ഏറിയും പോലയല്ലേ കളഞ്ഞത് .ഇപ്പോള്‍ നമ്മളെ ഉപദേശിക്കാന്‍ വന്നിരിക്കുന്നു''- റേറ്റിംഗില്‍ മുന്‍പിലുണ്ടായിരുന്നവര്‍ സീരിയലില്‍ പോയ ഒഴിവില്‍ പുതിയ ദുരന്തനായിക സ്ഥാനം കിട്ടിയ കോളേജ് കുമാരി തൊട്ടടുത്ത പേജിലുള്ള മന:ശാസ്ത്രജ്ഞനോടു പറഞ്ഞു. ''അവളാരാ മാധവികുട്ടിയാ അതോ സാറാ ജോസഫോ ?'' കോളേജ് കുമാരിക്കു ദേഷ്യം അടക്കാനായില്ല. ''ഈ സ്വഭാവം ഇപ്പോഴത്തെ പെണ്‍കുട്ടികളില്‍ സാധാരണയാണ് ,എല്ലാത്തിനോടും ഒരു തരം എതിര്‍പ്പ്.ഇങ്ങനെയായാലെ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്നവര്‍ക്കറിയാം.കരച്ചില്‍ ഒരു കാലത്ത് പ്രതിരോധമായിരുന്നു.എന്നാല്‍ ഇന്ന് അതു അധിനിവേശിക്കപ്പെട്ടിരിക്കുന്നു-'' മന: ശാസ്ത്രജ്ഞന്റെ മറുപടി നായികയ്ക്ക് രസിച്ചില്ല . അവള്‍ കരയാന്‍ തുടങ്ങി. അതുകണ്ടു റേറ്റിംഗില്‍ പിന്നിലുള്ള നായികമാരും കരച്ചിലില്‍ മത്സരിക്കാന്‍ തുടങ്ങിയപ്പോള്‍ വാരിക കുതിര്‍ന്നു. കയ്യില്‍ തണുപ്പ് പടരുന്നത് പോലെ അനുഭവപ്പെട്ടാണ് അവള്‍ ഉറക്കമെഴുന്നേറ്റത്.

അമ്മ വരാന്‍ ഇനിയും ഒരു മണിക്കൂറുണ്ട്‌. അതുവരയെങ്ങനെ സമയം ചിലവഴിക്കും എന്നു കരുതിയിരിക്കുമ്പോഴാണ് ജനകീയസമിതി സെക്രട്ടറി ഷിബു അച്ഛനെ തിരക്കിയെത്തിയത്. അച്ഛന്‍ സന്ധ്യ കഴിഞ്ഞേ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും , അച്ഛന്‍ ഇപ്പോള്‍ വരും ഷിബുവേട്ട, കേറിയിരിക്ക് എന്നു പറഞ്ഞു അയാള്‍ക്ക്‌ കാപ്പിയെടുക്കാന്‍ അടുക്കളയിലെയ്ക്ക് പോയി. സുഹൃത്തിന്റെ മകളെ തട്ടിക്കൊണ്ട് പോയ യുവാവിനെ കുറിച്ചു തലേദിവസം പത്രത്തില്‍ വായിച്ചത് അയാള്‍ ഓര്‍ത്തെടുക്കുന്നതിനിടയില്‍ അവള്‍ കാപ്പിയുമായി വന്നു.

ഈ സമയം അവന്‍ ആറാമത്തെ ഗ്ലാസ് കാലിയാക്കിയിരുന്നു. ഡസ്ക്കില്‍ തലയിടിച്ചു ചോരയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ചാരായത്തില്‍ കുതിര്‍ന്ന മീന്‍കഷണത്തിനു ജീവന്‍ വച്ചു . ഇതിനകം തന്നെ അവന്റെ വയറു ചൊറിയാന്‍ തുടങ്ങിയ മണ്ണിരകള്‍ക്ക് ബോറടിക്കാന്‍ തുടങ്ങിയപ്പോഴാണ് മീന്‍ കൊടലില്‍ പൊങ്ങിവരുന്നത് കണ്ടത്. അതുകണ്ടപ്പോള്‍ അവര്‍ക്കു ചിരി വന്നു. "ശത്രുക്കളുണ്ടാകുമ്പോഴാണ് ജീവിക്കാന്‍ ഒരു രസം": മണ്ണിരകളില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ മീന്‍ പിറുപിറുത്തു. "മരിക്കാനും". ആദ്യം അമര്‍ഷം തോന്നിയെങ്കിലും പിന്നീട് മീനിനു മണ്ണിരകളോട് സഹതാപം തോന്നി . "സുഹൃത്തെ ആരും ആരുടെയും ശത്രുക്കളല്ല. മറ്റുള്ളവരെ തകര്‍ക്കാന്‍ തുനിയുമ്പോള്‍ ആരും സ്വയം നശിക്കുന്നത് അറിയുന്നില്ല". -മീന്‍ കളിയാക്കുകയാണെന്നു അവര്‍ക്കു തോന്നി. "ഇപ്പോള്‍ ഞങ്ങള്‍ വിചാരിച്ചാല്‍ മതി തിരിച്ചു കിട്ടിയ നിന്റെ ജീവിതം വീണ്ടുമെടുക്കാന്‍" . മണ്ണിരകള്‍ ഭീഷണിമുഴക്കിയപ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും മീന്‍ പറഞ്ഞു: "നിങ്ങള്‍ എന്തു വേണേലും ചെയ്തോളു; പക്ഷേ പിന്നീട് കരയാന്‍ ഇടവരരുത്. നമ്മളെ കുടലില്‍ ഒന്നിപ്പിച്ച കാര്യം തന്നെ നോക്കൂ. വെറും ഒരാഴ്ച മാത്രം ആയുസുള്ള പ്രണയം തകര്‍ന്നതിനാണ് ഇവന്‍ നമ്മളെ വിഴുങ്ങിയത്. ചങ്ങബുഴയോ കീറ്റ്സോ ഇതറിഞ്ഞാല്‍ തല്ലിക്കൊല്ലും"-മീന്‍ സാഹിത്യം പറയുന്നത് കേട്ടു അദ്ഭുതപ്പെട്ടു മണ്ണിരകള്‍ ഒന്നും പറയാനാകാതെ വിമ്മിഷ്ടപ്പോള്‍ അവന്‍ ഊക്കോടെ ഛര്‍ദ്ദിച്ചു.

ഒന്നു മുങ്ങികുളിച്ചുകഴിഞ്ഞാല്‍ വിമ്മിഷ്ടങ്ങള്‍ മാറുമെന്നു കരുതി തോട്ടിലേയ്ക്ക് നടന്നു . തോട്ടിലെത്തുമ്പോള്‍ സുനിയേട്ടന്‍ കുളികഴിഞ്ഞു തോര്‍ത്തുകയായിരുന്നു. തെയ്യക്കാലമായതിനാല്‍ കുറേ നാളായി സുനിയേട്ടനെ കാണാറില്ലെങ്കിലും ഒന്നും പറയാന്‍ നില്‍ക്കാതെ തോട്ടിലേയ്ക്കിറങ്ങി. ഒന്നുമുങ്ങി നിവര്‍ന്നപ്പോള്‍ എന്തോ പറഞ്ഞു ഓടിപ്പോകുന്ന സുനിയേട്ടനെയാണ് കണ്ടത്. കാര്യമെന്തെന്ന് തിരക്കാന്‍ തോന്നിയില്ല.

വയറിന്റെ അത്രയേ കുളിക്കാനിറങ്ങുമ്പോള്‍ വെള്ളമുണ്ടായിരുന്നുള്ളൂ. ഒന്നുകൂടി മുങ്ങിയപ്പോള്‍ തോട്ടില്‍ വെള്ളം പൊങ്ങുന്നതായി അനുഭവപ്പെട്ടു. ഇതെന്തൊരദ്ഭുതം എന്നു വിചാരിക്കെയാണ് തോട്ടിലെ ഒരു മീന്‍ പൊടുന്നനെ വലുതാകുന്നത് കണ്ടത്. പേടിച്ചു വിറച്ചു വെള്ളത്തില്‍ നിന്നു മുങ്ങി നിവരുമ്പോള്‍ ചുറ്റും പേരറിയാവുന്നതും അറിയാത്തതുമായ കുറേ തെയ്യങ്ങള്‍ ചുറ്റും ഉറഞ്ഞുതുള്ളൂന്നുണ്ടായിരുന്നു. അവരുടെ കാലുകള്‍ താഴാതെ വെള്ളത്തിനു മീതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ പേടി തോന്നി. തെയ്യങ്ങള്‍ ഏതോ പ്രാകൃതഭാഷയില്‍ ഉരിയാടുകയാണ്. എത്രശ്രമിച്ചിട്ടും അവര്‍ പറയുന്നത് മനസ്സിലായില്ല. ഇടയ്ക്കെപ്പോഴോ തെയ്യങ്ങള്‍ തോട്ടില്‍ നിന്നു വെള്ളം വായിക്കൊണ്ട് തുപ്പി . തെയ്യങ്ങളുടെ തുപ്പലുകള്‍ കൊണ്ടയിടങ്ങളില്‍ പൊള്ളി .

തോട്ടില്‍ നിന്നു എത്രയും പെട്ടെന്ന് കയറാന്‍ ആഗ്രഹിച്ചെങ്കിലും പറ്റുന്നില്ല. ഓരോ തവണ കയറാനായുമ്പോഴും തോട്ടില്‍ വെള്ളം കൂടികൂടിവന്നു. തെയ്യങ്ങളില്‍ നിന്നു രക്ഷപ്പെടാനെന്നവവണ്ണം മുങ്ങാംകുഴിയിട്ടപ്പോഴാണ് വളര്‍ന്നു വലുതായ മീനിന്റെ വായില്‍പെട്ടത്. അബോധാവസ്ഥയില്‍ ഒരു ഇരുള്‍ഗുഹയിലൂടെ ഒഴുകുന്നത്‌ പോലെ അനുഭവപ്പെട്ടു. മീനിന്റെ വായിലെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ കൊണ്ടു ശരീരത്തിന്റെ ചിലയിടങ്ങളില്‍ മുറിഞ്ഞു. ബോധം വന്നപ്പോള്‍ കൊട്ടാരത്തിനു സമാനമായ വിശാലമായ ഒരു മുറിയില്‍ എത്തിപ്പെട്ടതായി മനസ്സിലായി. അവിടെ മൊത്തം ഒരു വെള്ളിവെളിച്ചം തൂവുന്നുണ്ടാരുന്നു. മുളകള്‍ പരസ്പരം ഉരസുമ്പോള്‍ ഉണ്ടാകുന്നത് പോലെ ഒരു സംഗീതം ഭ്രമിപ്പിച്ചു. ചിലയിടങ്ങളില്‍ രവിവര്‍മ്മചിത്രങ്ങള്‍ തൂക്കിയിട്ടുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളില്‍ കാനായി കുഞ്ഞിരാമന്റെ ചില ശില്‍പ്പങ്ങളും .രവിവര്‍മ്മ ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെട്ടത് കാനായി കുഞ്ഞിരാമന്റെ പ്രതിമകളാണ് . അവ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതീകങ്ങളായിട്ടാണ് തോന്നിയത്.

വെള്ളത്തില്‍ കുതിര്‍ന്നിരുന്ന ശരീരത്ത് ഇളംചൂട്‌ പടരുന്നതെങ്ങനെയെന്നു ആലോചിക്കുന്നതിനിടയാണ് കുറേ പരിചിത മുഖങ്ങളെ അവിടെ കണ്ടെത്തിയത്. ഡിഗ്രിക്ക് കെമിസ്ട്രി മെയിനായെടുത്ത് എപ്പോഴും ലാബിലും പുസ്തകത്തിലും അടയിരുന്നപ്പോള്‍ ജീവിതത്തിന്റെ രസതന്ത്രം തെറ്റി ഞരമ്പ്‌ മുറിച്ചു ആത്മഹത്യചെയ്ത അഞ്ജുവും, നാട്ടില്‍ ആദ്യമായി ഡിഷ്‌ ആന്റിന വാങ്ങി വമ്പു കാട്ടിയ ഗോയിന്ദേട്ടനും , സിനിമ നടന്‍ ജയനായി സ്വയം അവരോധിച്ചു ഭാര്യയെ എടുത്തു ഇടയ്ക്കിടെ കറക്കിയെറിഞ്ഞ ഭ്രാന്തന്‍ ഐസക്കും , മംഗലാപുരത്ത് നേഴ്സിംഗ് പഠിക്കാന്‍ പോയി ന്യുമോണിയ ബാധിച്ച് ചത്ത ബിനിയും, പിന്നെ പേരോര്‍മ്മയില്ലാത്താ ആരൊക്കെയോ.

ഇവരൊക്കെ ഇവിടെയെങ്ങനെയെന്ന് അദ്ഭുതപ്പെടുന്നതിനിടയില്‍ അവര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു: ''അവിടെ എല്ലാര്‍ക്കും സുഖല്ലേ...''അതെയെന്നോ അല്ലെന്നോ പറയേണ്ടത് എന്നു വിചാരിക്കുന്നതിനിടയില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു.''അപ്പ്യക്കെന്ത്‌ സൂക്കേട്-''ശബ്ദത്തിന്റെയുടമയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയില്ല. -കുമാരേട്ടന്‍. -ശാന്തേട്ടിയ്ക്കൊപ്പം കഞ്ഞികുടിക്കുന്നു.

മരിച്ചവര്‍ക്കിടയില്‍ കുമാരേട്ടനെ കണ്ടപ്പോള്‍ ഉത്തരംകിട്ടാത്ത കുസൃതിചോദ്യങ്ങള്‍ ഓര്‍മ്മവന്നു. പേടിവിട്ടുമാറിയില്ലെങ്കിലും കുമാരേട്ടനെ ഒന്നു തൊടാന്‍ തോന്നി. കാലു വേച്ചുപോകാതെ കുമാരേട്ടനടുത്തു എത്താന്‍ ശ്രമിച്ചപ്പോഴേക്കും തോട്ടില്‍ വെള്ളം കുറഞ്ഞിരുന്നു. മുങ്ങിനിവരുമ്പോള്‍ തെയ്യങ്ങളേയും കണ്ടില്ല. കുറച്ചു കുരുത്തോലകള്‍ തോട്ടില്‍ ഒഴികിവരുന്നത് കണ്ടപ്പോള്‍ പെട്ടെന്നു കരയ്ക്ക്‌ കയറി തോര്‍ത്താതെ വീട്ടിലേയ്ക്ക് നടന്നു.

വൈകുന്നേരം ട്യൂഷന് പോയപ്പോഴാണ് അവള്‍ സംഭവം അറിഞ്ഞത്. സുകുമാരേട്ടന്റെ മോള് ധന്യയാണ് പറഞ്ഞത്: "കുമാരേട്ടന്‍ തൂങ്ങിച്ചത്തു.ശാന്തേട്ടിനെ വിളിച്ച് ഇന്നലെയും ചോറ് വിളബാന്‍ പറയുകയും പാത്രങ്ങള്‍ പറമ്പിലേയ്ക്ക് വലിച്ചെറിയുകെയും ചെയ്തിരുന്നോലും -എല്ലാരും പറയുന്നുണ്ട് ."

വീട്ടില്‍ നിന്നു എല്ലാവരും കുമാരേട്ടന്റെ വീട്ടില്‍ പോയിരുന്നു. ഒന്നും ചെയ്യാനില്ലാത്തിനാല്‍ വരാന്തയുടെ ഉമ്മറപ്പടിയില്‍ അവനെയും കാത്തിരുന്നു. ഏഴുമണിക്കാണ് അവന്‍ അതുവഴിപോകാറുള്ളത് . രാത്രി പത്തുമണിവരെ മൊബൈല്‍ ഷോപ്പില്‍ നില്‍ക്കാറുണ്ട്. അവനെ ഇനി കാണേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്നെന്തോ ഒരിഷ്ടം.നിനക്ക് ഇപ്പോ ആരും ലൈനില്ലേ എന്നു ചോദിച്ച പത്തു ബിയിലെ സൌമ്യയോട് അവന്റെ പേര് പറഞ്ഞാണ് പിടിച്ചു നിന്നത്. അവള്‍ക്കു എന്തു അഹങ്കരമാ. ഓട്ടോറിക്ഷ ഡ്രൈവറായ സുധീഷ്‌ സൌമ്യയുടെ പിറകെ നടക്കുന്നത് അവളുടെ വീട്ടില്‍ പറയണം എന്നുവിചാരിച്ചതാ. പിന്നെ പറഞ്ഞിട്ടു കാര്യമില്ലെന്ന് അറിയാമായിരുന്നത് കൊണ്ടു അത് വേണ്ടെന്നുവച്ചു. പുതിയ ഒരാളെ വളക്കാന്‍ അവള്‍ക്കു അധികം സമയമൊന്നും വേണ്ട. തനിക്ക് ഇടയ്ക്കിടെ മഞ്ച് വാങ്ങിത്തന്നിരുന്ന സുദീപിനെ എത്രപെട്ടെന്നു ആണ് സൌമ്യ വളച്ചെടുത്തത്. ആകെ ദേഷ്യം വന്നു. അരികില്‍ ചുരുണ്ടിരുന്നിരുന്ന പൂച്ചയെ തൂക്കിയെടുത്ത് മുറ്റത്തേക്കു എറിഞ്ഞു.

നരിമാളത്തില്‍ നിന്നു കുറുക്കന്‍മാര്‍ കൂട്ടത്തോടെ ഓരിയിടാന്‍ തുടങ്ങിയപ്പോള്‍ പേടിച്ചുവിറച്ച അവള്‍ക്കു അവനെ കെട്ടിപ്പിടിക്കാന്‍ തോന്നി. തെല്ലു ചമ്മലുണ്ടെങ്കിലും ഇടതുകയ്യെടുത്ത് അവന്റെ നെഞ്ചില്‍ വച്ചു. അവളുടെ നഖങ്ങള്‍ നെഞ്ചില്‍ പോറലുണ്ടാക്കിയപ്പോള്‍ അവനു രമ്യയുടെ കയ്യാണ് ഓര്‍മ്മ വന്നത്.
കമ്പ്യൂട്ടര്‍ ക്ലാസ്സിനു പോകാന്‍ തുടങ്ങിയപ്പോഴാണ് നഖം വളര്‍ത്തുന്നത് രമ്യ വേണ്ടെന്നു വച്ചത്. ടൈപ്പ് ചെയ്യുമ്പോള്‍ സ്പീഡ് കുറയുന്നതിനാലായിരുന്നു നഖം മുറിച്ചു കളഞ്ഞത്. നഖം ഒരു പ്രതിരോധമാണ് പെണ്‍കുട്ടികള്‍ക്ക് , ആഭരണവും എന്നു തുടങ്ങുന്ന ഒരു ഉത്തരാധുനികത കവിത അവനു മനസ്സില്‍ തോന്നി.

അവള്‍ ഒന്നുകൂടി നെഞ്ചില്‍ പതുങ്ങിയപ്പോള്‍ അവന് രമ്യയെ കാണാന്‍ തോന്നി. രമ്യക്ക് ഇതൊന്നും ഇഷ്ടമല്ല.കമ്പ്യൂട്ടര്‍ ഗെയിം പോലെയായിരുന്നു അവളുടെ പ്രണയം. ഓരോ ഘട്ടം കഴിയുമ്പോഴും പ്രമോഷന്‍ കിട്ടും. ഒന്നു കയ്യില്‍ തൊടാന്‍ തന്നെ കുറേ ഗെയിം കളിക്കേണ്ടി വന്നു. ഓരോ ഘട്ടവും കഴിഞ്ഞു ഗെയ്മില്‍ വിജയിക്കാനായപ്പോഴേക്കും അവളുടെ കമ്പ്യൂട്ടര്‍ കോഴ്സ് കഴിഞ്ഞിരുന്നു.അതോടെ രമ്യ റീസൈക്കിളില്‍ നിന്നും ഡിലീറ്റ് ചെയ്ത ഒരു ഡാറ്റയായി മാറി.

വിനീതയെ പക്ഷേ അധികമൊന്നും കാണാറില്ലായിരുന്നു . ഇടയ്ക്കിടെ അവള്‍ക്കു മെസേജ് അയക്കണം. അത് കുറച്ചു കടന്ന മെസേജ് ആണേല്‍ അവള്‍ക്കു സന്തോഷമാകും. ഇതൊന്നും എനിക്ക് അയക്കരുത് എന്നു മറുപടി സെന്‍ഡ് ചെയ്ത അവള്‍ അത്തരം മേസേജുകള്‍ക്ക് എപ്പോഴും ഇന്‍ബോക്സില്‍ പരതുമായിരുന്നു.45 രൂപയ്ക്ക് 450 മെസേജ് അയക്കാവുന്ന ഓഫര്‍ ചെയ്തുകൊടുത്തയന്നു വിനീതയും കുറച്ചു എരിവു മെസേജുകള്‍ തിരിച്ചയച്ചു. എവിടെ നിന്നാണ് ഈ മെസേജുകള്‍ എന്നു ചോദിച്ചപ്പോള്‍ ഒരു ന്യൂഡ്‌ പിക്ചര്‍ മെസേജ് ആണ് മറുപടിയായി വന്നത് .

പ്ലസ് ടു സയന്‍സ് ബാച്ചില്‍ പഠിക്കുന്ന സജിത്ത് മൊബൈല്‍ നന്നാക്കാന്‍ വന്നതും അന്നായിരുന്നു. ഒരു വയര്‍ പോയ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. വയര്‍ സോള്‍ഡര്‍ ചെയ്തു മൊബൈല്‍ സ്വിച് ഓണ്‍ ചെയ്തപ്പോള്‍ വെറുതെ ഇന്‍ബോക്സ് നോക്കി. തലേദിവസം അയച്ച മെസ്ജുകള്‍ വിനീതയുടെ നമ്പറില്‍ നിന്നു സജിത്തിന്റെ മൊബൈലില്‍ എത്തിയിരിക്കുന്നു. സെന്‍റ് ബോക്സ് പരിശോധിപ്പോള്‍ വിനീത അയച്ച ന്യൂഡ്‌ മെസേജിന്റെ ഉറവിടവും കണ്ടെത്തി. സജിത്ത് മൊബൈല്‍ വാങ്ങി പോയയുടനെ പുതിയ ഓഫര്‍ സിമ്മെടുത്ത് മൊബൈലിലിട്ടു. പഴയ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞു.

അവനു അവളോടു സ്നേഹം തോന്നിത്തുടങ്ങിയിരുന്നു.ആരും ഒറ്റക്കല്ലെന്ന് അവനു അന്നാദ്യമായി തോന്നി.ആരെങ്കിലും ഒരാള്‍ എല്ലാവര്‍ക്കും കൂട്ടിനുണ്ടാകും. അതു ആരാണെന്ന് തിരിച്ചറിയുന്നതിലാണ് ഒരാളുടെ വിജയം.

അവന്‍ അവളെ ആദ്യമായി കാണുന്നത്പോലെ നോക്കി. അവളുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും അവന്റെ കണ്ണുടക്കിയപ്പോള്‍ അവള്‍ക്കു ശരിക്കും നാണം വന്നു. പ്രണയപരവശയായി നെഞ്ചില്‍ ചായാനാഞ്ഞപ്പോഴാണ് അവന്റെ കണ്ണുകളില്‍ നിന്നു കുറുക്കന്‍മാര്‍ ഒളിഞ്ഞുനോക്കുന്നത് അവള്‍ കണ്ടത്. അവ തന്റെ മേല്‍ ചാടിവീഴുമെന്നു അവള്‍ ഭയന്നു. അവന്റെ കണ്ണുകളില്‍ നിന്നു അവ ഓരിയിടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അച്ഛന്റെ ഒച്ച കേട്ടു.

"ഇനി നീ ട്യൂഷന് പോണ്ട. ഇല്ല പഠിത്തം മതി. ഈടിപ്പം ഇഷ്ടം പോലെ പഠിക്കാന്‍ നിനിക്ക് സമയുണ്ടല്ലോ.സംശയുണ്ടെല്‍ ആ ഷിബുവിനോട്‌ ചോയിച്ചാല് ഓന്‍ പറഞ്ഞു തരും"-അച്ഛന്‍ അന്നു കടുപ്പിച്ചു പറഞ്ഞതിനാല്‍ ട്യൂഷന് പോകുന്നത് നിര്‍ത്തി. അതിനു ശേഷം അവനെയെന്നല്ല സൌമ്യയെയും കാണുന്നത് കുറവായിരുന്നു. അവള്‍ ഓരോ ചെക്കന്മാരെ വട്ടംചുറ്റിച്ച കഥകള്‍ കേള്‍ക്കാത്തതിനാല്‍ ട്യൂഷന്‍ നിറുത്തിയതിന്റെ അന്നു തീരെ ഉറക്കം വന്നില്ല.

പിറ്റേദിവസം ഏട്ടനും അമ്മയും വീട്ടിലില്ലാത്ത സമയത്ത് സൌമ്യയെ വിളിച്ചു. സൌമ്യ എന്തെങ്കിലും തുടങ്ങുന്നതിന് മുന്നേ, അവളുടെ പുതിയ കണക്ഷന്‍ സുരേഷിനെ കുറിച്ച് ചോദിച്ചു. "എണേ, ഒന്നും പറയാതിരിക്കയ ഭേദം. ഇപ്പൊ എനിക്ക് സിം നാലായി. ഓന് വോഡാഫോണിലേക്ക് ഫ്രീയാ. പുതിയ നമ്പര്‍ ഓന്‍ തന്നെയാ എടുത്തു തന്നത്. ഇനിയോപ്പോ സുദീപിന്റെ സമയം കുറയ്ക്കണം .എന്നാലെ അഡ് ജസ്റ്റ്റ് ചെയ്യാന്‍ പറ്റൂ.ഒരു ഡബിള്‍ സിം മൊബൈല്‍ വാങ്ങിച്ചു തരാന്‍ ഏട്ടനോട് പറഞ്ഞിട്ടുണ്ട്"- മൊബൈല്‍ ഇല്ലാത്തതില്‍ അന്നാദ്യമായി സങ്കടം വന്നു.ഒന്നും പറയാന്‍ നില്‍ക്കാതെ സൌമ്യയുടെ ഫോണ്‍ കട്ടു ചെയ്തു. സൌമ്യ ഒന്നു രണ്ടു പ്രാവശ്യം കൂടി റിംഗ് ചെയ്തെങ്കിലും ഫോണ്‍ എടുത്തില്ല.

ഓരോന്ന് ആലോചിച്ചു കുറേ നേരം കരഞ്ഞു. വൈകുന്നേരം പാല്‍ വാങ്ങിക്കാന്‍ പോകണമല്ലോ എന്നോര്‍ത്താണ് എഴുന്നേറ്റത്. കരഞ്ഞുകലങ്ങിയ മുഖത്തോടെ പോയാല്‍ ഭാമേച്ചി ചോദിക്കും. ഓരോന്ന് കുത്തികുത്തിചോദിക്കുന്നത് അവര്‍ക്കു ഭയങ്കര രസമാണ് .കുറച്ചു വൈകിയാലും കുളിച്ചിട്ടു പോകാമെന്ന് കരുതി. തോര്‍ത്തെടുത്തു കുളിമുറിയില്‍ കയറിയപ്പോള്‍ പുറത്തെന്തോ ഒച്ചകേട്ടിരുന്നു. എന്തെന്ന് നോക്കാന്‍ തോന്നിയില്ല. കുളിമുറിയുടെ ടിന്നുകൊണ്ടുണ്ടാക്കിയ വാതിലിന്റെ ദ്വാരത്തില്‍ തോര്‍ത്ത് വയ്ക്കാന്‍ ഓര്‍മ്മിച്ചില്ല.

മാറിനു മീതെ കെട്ടിയ തോര്‍ത്ത് അഴിച്ചു ബക്കറ്റിലിട്ടു തിരുമ്മിഎടുക്കുന്നതിലിടയിലാണ് ആരോ കുളിമുറിയുടെ പുറത്തു നില്‍ക്കുന്നതായി തോന്നിയത്. തോര്‍ത്ത് പിഴിയാന്‍ നില്‍ക്കാതെ ദേഹത്ത് പുതച്ചു വാതില്‍ തുറക്കുമ്പോള്‍ ഒരു നിലവിളി തൊണ്ടയില്‍ വരെ എത്തിയിരുന്നു. പക്ഷേ വാതിലിന്റെ തുരുമ്പിച്ച ടിന്നില്‍ തട്ടി മുറിഞ്ഞ വിരലിലെ ചോര വലിച്ചുകുടിക്കുന്ന അച്ഛനെ കണ്ടപ്പോള്‍ നിലവിളി തൊണ്ടയില്‍ വറ്റിപ്പോയി.

അവന്റെ കണ്ണുകളില്‍ നിന്നു കുറുക്കന്‍മാര്‍ പോയിരുന്നു.പക്ഷേ ഇപ്പോഴും കണ്ണുകള്‍ ചുവന്നുതന്നെയിരുന്നു. അവ കുത്തിപൊട്ടിക്കണമെന്നു അവള്‍ക്കു തോന്നി. അവള്‍ ആ കണ്ണുകളില്‍ വിരല്‍ കുത്താന്‍ ശ്രമിച്ചപ്പോള്‍ അവനു ഈയിടെ കണ്ട ത്രീഡി സിനിമയിലെ രംഗങ്ങളാണ് ഓര്‍മ്മ വന്നത്.

മൊബൈല്‍ ഷോപ്പില്‍ ആരോ മറന്നുവച്ച സിഡിയായിരുന്നു.പയ്യന്നൂര്‍ ശാന്തി ടാക്കീസില്‍ അവതാര്‍ ഇപ്പോഴും കളിക്കുന്നുണ്ടെന്നു സിനിമ കാണുന്നതിനിടയില്‍ സുരേഷ് പറഞ്ഞു. ഒരു പ്രത്യേക കണ്ണട വച്ചാലേ ഈ സിനിമ കാണുന്നതിന്റെ സുഖം കിട്ടൂ.ഓരോ സാധനങ്ങള്‍ നമ്മുടെ കണ്ണിലേയ്ക്കു വരുന്നത് പോലെ തോന്നും. -ഒന്നുരണ്ടു പേര്‍ ഇടയ്ക്ക് റീചാര്‍ജ് ചെയ്യാന്‍ വന്നതിനാല്‍ സിനിമ കാണുന്നതിന്റെ രസം നഷ്ടപ്പെട്ടു.

ഒറ്റയ്ക്കായത് കൊണ്ടു സുരേഷും സിനിമ മുഴുവന്‍ കാണാന്‍ നിന്നില്ല. അവളുടെ അച്ഛന്‍ മൊബൈല്‍ നന്നാക്കാന്‍ വന്നപ്പോള്‍ സുരേഷ് പീടിയയില്‍ നിന്നു ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. "ഇപ്പോ കാണാറെ ഇല്ലല്ലോ...ഓള് ട്യൂഷന്‍ നിര്‍ത്തിയാ"...അയാള്‍ ഒന്നു മൂളിയതല്ലാതെ ഒന്നും മിണ്ടിയില്ല. "പുതിയ സെറ്റാന്നല്ല.ടു ജി ബിരെ മെമ്മറി ഇണ്ടല്ലേ-അമ്പുവേട്ടന്‍ പോയിക്കോ ഞാന്‍ നന്നാക്കിട്ടു വീട്ടില്‍ പൊന്ന വയിക്കു കൊണ്ടുതരാ" -
"ബേണ്ട .ഇപ്പൊ പറ്റൂങ്കില് മതി. ഞാന്‍ റേഷന്‍ ബാങ്ങിവരാ .അപ്പോഴേക്ക് തരണം" -അമ്പുവേട്ടന്‍ റേഷന്‍ കടയിലേയ്ക്ക് പോകാനിറങ്ങിയപ്പോഴേക്കും മൊബൈല്‍ ശരിയായിരുന്നു. വന്നിട്ട് കൊടുക്കാം എന്നു വിചാരിച്ചതിനാല്‍ തിരിച്ചുവിളിച്ചില്ല.

അവളുടെ ഫോട്ടോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറിലിട്ടത്. കുറേ കോമഡി ക്ലിപ്പുകളാണ് ആദ്യത്തെ ഫോള്‍ഡറില്‍ ഉണ്ടായിരുന്നത്. അതില്‍ ചിലത് കമ്പ്യൂട്ടറിലേയ്ക്ക് കോപ്പി ചെയ്തു. രണ്ടാമത്തെ ഫോള്‍ഡറില്‍ ചെമ്പകമെ എന്ന പാട്ടുണ്ടായിരുന്നു.അവള്‍ക്കു ഏറെ ഇഷ്ടമുള്ള പാട്ടാണ് അത്.അവള്‍ തന്നെയാകാം അത് സേവ് ചെയ്തതിട്ടുണ്ടാകുക. മൂന്നാമത്തെ ഫോള്‍ഡര്‍ തുറന്നപ്പോള്‍ അമ്പുവേട്ടന്‍ കൊള്ളാലോ എന്നാണ് ആദ്യം തോന്നിയത്. കോപ്പി ചെയ്യണോന്നു ഒന്നു സംശയിച്ചു. ഷിബുവേട്ടന്റെയില് ഇലാത്തത് ആണെങ്കില്‍ മതി എന്നു കരുതിയാണ് ഓടിച്ചു കാണാന്‍ നോക്കിയത്.

ഇരുട്ടിലാണ് ആ ക്ലിപ്പിംഗ് എടുത്തതെങ്കിലും ആളുടെ മുഖം ശരിക്കും വ്യക്തമായിരുന്നു. എന്നാലും ന്റെ അമ്പുവേട്ട,നിങ്ങള് ... ദേഷ്യവും സങ്കടവും ഒരുമിച്ചു പൊതിഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞപ്പോള്‍ ശ്വാസം മുട്ടി. അന്നേരം രമ്യയും വിനീതയും അടിവസ്ത്രങ്ങള്‍ മാത്രമിട്ട് കമ്പ്യൂട്ടറില്‍ നിന്നു കൊഞ്ഞനംകാട്ടി ചിരിച്ചു. പൊടുന്നനെ, അവശേഷിച്ചിരുന്ന വസ്ത്രങ്ങള്‍ ആരാലോ ഊരിമാറ്റപ്പെടുന്നതറിഞ്ഞു അവര്‍ കരയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പീടികയയില്‍ നിന്നിറങ്ങി ഓടി.

നേരം സന്ധ്യയാവാന്‍ തുടങ്ങിയിരുന്നു. ചപ്പിലകള്‍ കത്തിതീര്‍ന്നു. പറങ്കിമാങ്ങകള്‍ മുഴുവന്‍ കരിഞ്ഞുപോയി. അവന്റെ കണ്ണിലെ ചുവപ്പു മാറി . അവന്റെകണ്ണുകളില്‍ അമ്പിളിമാമന്‍ മുഖം നോക്കുന്നത് കണ്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

അന്നേരം നരിമടയില്‍ നിന്നു കുറുക്കന്മാര്‍ ഓരോരുത്തരായി ഇരതേടി ഇറങ്ങാന്‍ തുടങ്ങി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

പനിപ്പേടി


ഉറക്കത്തില്‍ സ്വപ്നം ഒരു കഥ പറഞ്ഞു. ഒരു വലിയ മരം നിറയെ പൂക്കള്‍. അവയിലധികവും കരയുന്നതു പോലെ കാണപ്പെട്ടു. ചിലത് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതു മുഖം വക്രിച്ചു കാട്ടുന്നതിന് തുല്യമായി മാറുന്നു. പൊടുന്നനെ മരത്തിനു ചുറ്റും ആള്‍ക്കാര്‍ തടിച്ചുകൂടി. പൊടുന്നനെ എന്നു പറഞ്ഞാല്‍ ശരിയാവില്ല.ഒറ്റയ്ക്കും കൂട്ടമായും വന്ന അവര്‍ പെട്ടെന്നു ഒരാള്‍ക്കൂട്ടമായി
മാറുകയായിരുന്നു. അവര്‍ പൂക്കള്‍ പറിക്കാന്‍ ധൃതികൂട്ടി. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ പൂക്കള്‍ കിട്ടി. അവര്‍ പൂക്കള്‍ കിട്ടാത്തവരെ നോക്കി കളിയാക്കി ചിരിച്ചു. അതുകണ്ടപ്പോള്‍ വാശി തോന്നി മരത്തില്‍ വലിഞ്ഞുകയറി ഒരു കൈക്കുടന്ന നിറയെ പൂക്കള്‍ പറിച്ചു.


പുറത്ത് കാലൊച്ച കേട്ടു. വാതില്‍ തുറന്നു നോക്കി. അതു മഴയായിരുന്നു. കഥ കേള്‍ക്കാന്‍ വന്നതാവും. സ്വപ്നം കഥ തുടര്‍ന്നു. പറിച്ചെടുത്ത പൂക്കള്‍ക്കു കടുംചോരയുടെ നിറമായിരുന്നു. മണത്തു നോക്കി. മണവും ചോരയുടെ തന്നെ. വല്ലാത്ത അസ്വസ്ഥത തോന്നി. ശരീരം നുറുങ്ങുന്ന വേദന. തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചപ്പോള്‍ ആരോ പിന്നില്‍നിന്ന് പിടിച്ചു വലിക്കും പോലെ. ശരീരത്തിനു മീന്‍ചെതുമ്പലിന്റെമണം. നന്നായൊന്നു കുളിക്കണം.

സ്വപ്നത്തെ കൂട്ടുപിടിച്ച് അഞ്ചാം ക്ലാസ്സിലേക്ക് പോയി. അവിടെ കോരംകുണ്ട് നിറയെ വെള്ളമുണ്ടായിരുന്നു. രണ്ടുപാറകള്‍ക്കിടയിലൂടെ നീങ്ങുന്ന ആ തോട്ടില്‍ മുങ്ങികുളിച്ചു. പേടി തോന്നാതിരുന്നില്ല. കോരന്‍ എന്നു പറയുന്ന ഒരാള്‍ മുങ്ങിമരിച്ച ചുഴിയാണ്‌.പേടി തോന്നാതിരിക്കാന്‍ അഞ്ചാം ക്ലാസ്സിലെ ഇന്ദിര ടീച്ചറുടെ മലയാളം ക്ലാസ്സിനെ ഓര്‍മ്മിച്ചു. അന്നേരം, കൂടെ പഠിച്ച മൂന്നാം ബെഞ്ചില്‍ രണ്ടാമതിരിക്കുന്ന ഷരിഫ് ക്ലാസ്സില്‍ മുള്ളിയത് ഓര്‍മ്മവന്നു. അവന്‍ ട്രൗസര്‍ കഴുകാന്‍ വന്നത് ഇവിടെയായിരുന്നു. പത്തൊമ്പതാം വയസ്സിലെ കല്യാണം കഴിച്ച അവന്‍ ഇപ്പോഴും ട്രൗസറില്‍ മുള്ളുന്നുണ്ടാവുമോ ആവോ...?

ഓര്‍ത്തപ്പോള്‍ ചിരിവന്നു. വസ്ത്രങ്ങള്‍ പിടിച്ചു, മടിയോടെ തോട്ടിന്‍കരയില്‍ ഇരുന്ന സ്വപ്നത്തിനും ചിരിപൊട്ടി. അതിനിടയില്‍ എപ്പോഴോ കോരംകുണ്ട് തിളച്ചു മറിയാന്‍ തുടങ്ങി. കാവടിക്കാര്‍ നേര്‍ച്ചയപ്പം ഉണ്ടാക്കാനൊരുക്കുന്ന തിളച്ച എണ്ണയുടെ ചൂടായി അവിടം. മീനുകള്‍ ചൊറികുത്താനും തുടങ്ങി. ചൂട് സഹിക്കാതായപ്പോള്‍ കുളിച്ചു കയറി. തോര്‍ത്താതെ വാടകവീട്ടിലേക്ക് നടന്നു.

അവിടെയെത്തിയപ്പോള്‍ മഴയെ കണ്ടില്ല. കാത്തിരുന്നു മുഷിഞ്ഞു പോയതാകണം. വന്നപാടെ കിടന്നു. ദേഹം നന്നായി ചൂടെടുക്കുന്നു. നെറ്റിയില്‍ ആരോ കമ്പികൊണ്ടു കുത്തുന്നത് പോലെ. ശരീരം വല്ലാതെ വിറയ്ക്കുന്നു. തൊട്ടടുത്ത വീട്ടിലെ ടീച്ചര്‍ കഞ്ഞികൊണ്ടുവന്നു. കൂട്ടാനായി അച്ചാറും പപ്പടവും. പപ്പടം കണ്ടപ്പോള്‍ നേരത്തെ പറിച്ചെടുത്ത പൂക്കള്‍ ഓര്‍മ്മവന്നു. ഓക്കാനിക്കാന്‍ തുടങ്ങി.

തൊട്ടടുത്ത്‌ സുഹൃത്തു സുഖമായി കിടന്നുറങ്ങുന്നു. വല്ലാത്ത ദാഹം. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. തുപ്പലിറക്കി ദാഹം മാറ്റാന്‍ നോക്കി. അതിനു കയ്പായിരുന്നു. കാര്‍ക്കിച്ചു തുപ്പി. ഇതു കണ്ടു ആകാശത്തുനിന്ന് ഒരു നക്ഷത്രം പാതി തുറന്ന ജനലിലൂടെ എത്തിനോക്കി കളിയാക്കിച്ചിരിച്ചു. ആ നിസ്സഹായാവസ്ഥയിലും നക്ഷത്രത്തോടു വല്ലാത്ത ദേഷ്യം തോന്നി. പൂച്ചയെ ഓടിക്കാന്‍ ഉണ്ടാക്കിയ പുളിമരത്തിന്റെ വടി രണ്ടായി ഒടിച്ചു; നക്ഷത്രത്തെ ലാക്കാക്കി എറിഞ്ഞു. ഞെട്ടെറ്റ് രണ്ടു നക്ഷത്രങ്ങള്‍ ചത്തുവീണു. ഗോവിന്ദേട്ടന്റെ പീടികയ്ക്ക് മുമ്പിലെ മാവില്‍ കല്ലെറിയുമ്പോള്‍ കേട്ടചീത്ത വെറുതെയായില്ലെന്നു അന്നേരം തോന്നി. വേദനയും അസ്വസ്ഥതയും കൂടിക്കൂടി വന്നു. കോരംകുണ്ടിലെ മീനുകള്‍ ശാസംകിട്ടാതെ പിടയുന്നത് കണ്ണില്‍ തെളിഞ്ഞു.

മൊബൈലിനെ വേദനിപ്പിക്കാതെ നമ്പര്‍ ഞെക്കി. എന്നാല്‍ നാട്ടില്‍ പോകൂ.റസ്റ്റ്‌ എടുക്കൂ. മറുപടി പറയാന്‍ നില്‍ക്കാതെ മൊബൈലിന്റെ കഴുത്തില്‍ കയ്യമര്ത്തി.

വൈകുന്നേരം മാവേലി എക്സ്പ്രസ്സില്‍ നാട്ടിലേക്ക് തിരിച്ചു. തത്കാല്‍ എടുത്തതിനാല്‍ ബര്‍ത്ത്കിട്ടി. അപ്പര്‍ബര്‍ത്ത് ആണ് തരപ്പെട്ടത്. ബാഗ് തലയണയാക്കി ഉറക്കത്തെ ശപിച്ചു കിടന്നു. താഴത്തെ ബര്‍ത്തുകളില്‍ ഒരു കുടുംബമാണ്. 50 വയസ്സു തോന്നിക്കുന്ന താടിയുള്ള ആള്‍ അച്ഛനായിരിക്കണം. അയാള്‍ക്ക്‌ എതിര്‍വശത്തുള്ള ബര്‍ത്തില്‍ പതിനഞ്ചുകാരന്‍. തൊട്ടടുത്ത ബര്‍ത്തില്‍ അവന്റെ അമ്മ. അവരെ അവരുടെ പാട്ടിനു വിട്ടു ഉറക്കത്തെ സ്നേഹിക്കാന്‍ ശ്രമിച്ചു.

ഏറെ നേരം കഴിഞ്ഞു കുറേ ആള്‍ക്കാര്‍ ഒരുമിച്ചു സംസാരിക്കുന്നത് കേട്ടാണ് ഗുളിക കഴിക്കാന്‍ എഴുന്നേറ്റത്‌. അന്നേരം കമ്പാര്‍ടുമെന്റില്‍ ആള്‍ക്കാര്‍ നിറഞ്ഞതായി കാണപ്പെട്ടു. പേര് ഏതെന്നു ഓര്‍മ്മ വരാത്ത ഒരു മൃഗത്തിന്റെ മുഖമുള്ള യുവാവ്‌ പത്രം വായിക്കുന്നുണ്ടായിരുന്നു. കാഴ്ചകള്‍ക്ക് മങ്ങല്‍ വന്നുതുടങ്ങിയപ്പോള്‍ എവിടെയോ കേട്ട നാടന്‍പാട്ട്‌ കൂട്ടിനെത്തി. എതിര്‍വശത്തുള്ള ബര്‍ത്തില്‍ നിന്ന് ഒരു അച്ഛന്‍ അഞ്ചുവയസ്സു തോന്നിക്കുന്ന മകള്‍ക്ക് പാട്ട്‌ പാടികൊടുക്കുകയായിരുന്നു.

മുട്ടോളം കേറിയാലോ ചോണനുറുമ്പ്
തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല ചോണനുറുമ്പ്
കഴുത്തോളം കയറിയല്ലോ ചോണനുറമ്പ്
അമ്മാവനെ വിളിച്ചല്ലോ ചോണനെ തട്ടാന്‍


അമ്മാവന്‍ വന്നല്ലോ ചോണനെ തട്ടാന്‍
തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല ചോണനുറമ്പ്
.............................. ...........
തലയോളം കയറിയല്ലോ ചോണനുറമ്പ്
അമ്മയെ വിളിച്ചല്ലോ ചോണനെ തട്ടാന്‍
തട്ടീട്ടും പോയാലോ മുട്ടീട്ടും പോയാലോ ചോണനുറുമ്പ്

അമ്മയുടെ അരികിലേക്കായിരിക്കും ആ കുട്ടിയെയും കൊണ്ടു അയാള്‍ പോകുന്നതെന്ന് തോന്നി. അതുകൊണ്ടാവും അയാള്‍ ആ പാട്ടുതന്നെ കുട്ടിക്ക് പാടികൊടുത്തത്. പാട്ടിന്റെ താളത്തില്‍ കൈകൊട്ടികൊണ്ടിരുന്ന കുട്ടിയെപ്പോഴോ മുഖത്തൊളിപ്പിച്ച ചിരിയോടെ ഉറക്കത്തിലേക്ക് വീണു.

അസ്വസ്ഥതകളുടെ തണുപ്പ് പുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ നോക്കുന്നു. അതിനിനിടയിലാണ് താഴത്തെ ബര്‍ത്തിലെ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. അയാള്‍ തൊട്ടടുത്ത കുടുംബക്കാരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. അയാള്‍ അവര്‍ നല്കിയ ചിപ്സ് കൊറിച്ചു കൊണ്ടു താടിക്കാരന്‍ ചേട്ടനുമായി ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.

താടിക്കാരന്‍ ചേട്ടന്റെ അതേയതെ എന്ന സപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍, ഇങ്ങനെയായാല്‍ കാര്യങ്ങള്‍ എല്ലാം കുഴഞ്ഞത് തന്നെ എന്നൊരു മുന്നറിയിപ്പോടെയാണ് അയാള്‍ ഓരോ ചര്‍ച്ചയ്ക്കും തുടക്കമിടുന്നത്. തീവ്രവാദി സായിദിനെ തൂക്കികൊല്ലാന്‍ പാക് സര്‍ക്കാര്‍ തയ്യാറാവാത്തതിലുള്ള ഭവിഷ്യത്തുകളാണ് അയാള്‍ ആദ്യം എടുത്തിട്ടത്. ജോലി ചെയ്യുന്ന വെബ്സൈറ്റില്‍ എല്ലാ ദിവസവും ഈ വാര്‍ത്ത കൊടുക്കേണ്ടി വരുന്നതിനാല്‍ സായിദിനെ തൂക്കിക്കൊല്ലേണ്ടത്‌ തന്നെ എന്നു സമര്‍ഥിക്കാന്‍ തോന്നി. പക്ഷേ അതിനുമുന്‍പേ അയാള്‍ അടുത്ത വിഷയത്തിലേക്ക് ഹൈജമ്പ് ചെയ്തിരുന്നു.

ഇത്തവണ വിഷയം സ്വവര്‍ഗ്ഗ ലൈംഗിക നിയമവിധേയമാക്കുന്നതിനെ കുറിച്ച് ആയിരുന്നു. എവിടെ നിന്നാണ് ഇയാള്‍ ഇത്രയും ആധികാരികമായി കാര്യങ്ങള്‍ പഠിച്ചെടുത്തതെന്ന് ആലോചിക്കുന്നതിനിടയിലാണ് ചാനല്‍ ചര്‍ച്ചയില്‍ പ്രമുഖര്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കേട്ടത്. ഇങ്ങനെയെങ്കില്‍ കുറ്റക്കാര്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ സര്‍ക്കാര്‍ മടികാണിക്കില്ല. ഒരുതരത്തിലും ഇതു അനുവദിക്കരുത്. ഇതു പാപമാണ് എന്നാണ് എന്റെ പക്ഷം. താടിക്കാരന്‍ ചേട്ടന്റെ അതെയതെ എന്ന മറുപടികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ മകന്റെ ബര്‍ത്തിലേക്ക് യുവാവ് പറിച്ചുനടപ്പെട്ടിരുന്നു.

ഇതിനിടയില്‍ ഒരു കുഞ്ഞിന്റെ കരച്ചിലിലേക്ക് ശ്രദ്ധ പോയതിനാല്‍
ചര്‍ച്ചക്കാരെ വെറുതെ വിടേണ്ടിവന്നു. കരച്ചിലിന് ചെവികൊടുക്കുന്നതിനിടയില്‍ ജനാലയിലൂടെ വെള്ളത്തുള്ളികള്‍ മുഖത്തേക്ക് തെറിച്ചു. അപ്പോഴാണ്‌ മനസ്സിലായത്‌ പുറത്തു നല്ല മഴയാണെന്ന്. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. രണ്ടു ദിവസമായി നിര്‍ത്താതെ മഴപെയ്യുന്നു. എവിടെയൊക്കെയോ റെയില്‍ പാളങ്ങള്‍ ഒലിച്ചുപോയിരിക്കുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നു ആരോ പറയുന്നത് കേട്ടു. മഴ ഓര്‍മ്മയില്‍ കലക്കവെള്ളമായി ഒഴുകാന്‍ തുടങ്ങി.

അവള്‍ ഇപ്പോള്‍ നാട്ടിലായിരിക്കുമോ? അവളുടെ വീട്ടിനടുത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടാവുമോ. വിളിക്കാന്‍ മൊബൈല്‍ എടുത്തെങ്കിലും പിന്നെ വേണ്ടെന്ന് വച്ചു. ജീവിതമെന്ന കലക്കവെള്ളത്തില്‍ തോര്‍ത്തിട്ടാല്‍ കിട്ടുന്ന സ്വര്‍ണനിറമുള്ള കലംകൊത്തി മീനാകുന്നു ഇന്നത്തെ പ്രണയം. കയ്യിലൊതുക്കാന്‍ നോക്കുമ്പോഴേക്കു അതു വഴുതി പോകും എന്നു സ്വയം ഉരുവിട്ടു ബര്‍ത്തിന്റെ അതിരിന് എതിര്‍വശമായി തിരിഞ്ഞുകിടന്നു.

അന്നേരമാണ് അതു കണ്ടത്. പതിനഞ്ചുവയസ്സുകാരന്‍ പയ്യന്‍ മുള്ളില്‍ ഇരിക്കുന്നത് പോലെ.അവന്‍ കൈത്തലം ബര്‍ത്തില്‍ അമര്ത്തി എഴുന്നേല്‍ക്കാന്‍ നോക്കുകയും അതേസമയംഇരിക്കുകയും ചെയ്യുന്നു. അസ്വസ്ഥതകള്‍ ചൊറിയാന്‍ തുടങ്ങിയപ്പോള്‍ പയ്യന്റെ മടിയില്‍ അവന്റെ ഷര്‍ട്ട് മറയാക്കി ചെറുപ്പക്കാരന്റെ കൈകള്‍ പുളയുന്നത് കണ്ടു. അയാളുടെ ഒരു കൈ അവനെ എന്തിനോ പ്രേരിപ്പിക്കുന്നു.

പത്രം വായിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനും അതെയതെ എന്നു പറഞ്ഞു തലകുലുക്കിക്കൊണ്ടിരുന്ന താടിക്കാരനും ഫ്ലാഷ് ബാക്കായപ്പോള്‍ ഓക്കാനിക്കാന്‍ വന്നു. ബര്‍ത്തില്‍ നിന്നിറങ്ങി വാഷ് ബേസിനു നേരെ ഓടി. കയ്പ്പ് രുചിയുള്ള തുപ്പല്‍ വാഷ് ബേസിനില്‍ നിറച്ച് തിരിച്ചുവന്നു. ബാഗില്‍ മുഖമൊളിപ്പിച്ചു കമിഴ്ന്നു കിടന്നു.

നല്ല വിശപ്പ്‌ തോന്നിയപ്പോഴാണ് കണ്ണുതുറന്നത്. ട്രെയിന്‍ എപ്പോഴോ വീണ്ടും ഓടാന്‍ തുടങ്ങിയിരുന്നു. അതിനിടയില്‍ പകല്‍വെളിച്ചം ഏതോ സ്റ്റോപ്പില്‍ നിന്ന് വണ്ടിയില്‍ കയറിപ്പറ്റിയിരുന്നു. പുറത്ത് നോക്കിയപ്പോള്‍ ചുറ്റും പുഴ ഒഴുകുന്നത്‌ പോലെ തോന്നി. കുറച്ചുസമയം കഴിഞ്ഞാണ് കാര്യം മനസ്സിലായത്‌. ദിവസങ്ങളായി മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ എല്ലായിടവും മഴവെളളം കൊണ്ടു നിറഞ്ഞിരിക്കുന്നു.

ട്രെയിന്‍ കയറ്റാന്‍ വന്ന സുഹൃത്തു വാങ്ങിത്തന്ന ബിസ്ക്കറ്റിനായി ബാഗില്‍ തപ്പി. അതു തണുത്തുകുതിര്‍ന്നുപോയിരുന്നു. ഒന്നുരണ്ടു കഷണം മാത്രമാണ് വിശപ്പടക്കാന്‍ കിട്ടിയത്. വണ്ടി ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും എന്തെങ്കിലുംവാങ്ങാമെന്നു വിചാരിച്ചെങ്കിലും ഒന്നും കിട്ടിയില്ല. തോരാത്ത മഴ കാരണം പ്ലാറ്റ്ഫോമുകളിലെ കടകളൊക്കെ അടച്ചിരുന്നു.

നെറ്റിയില്‍ ഇടയ്ക്കെപ്പോഴു തൊട്ടപ്പോള്‍ കൈപൊള്ളിയതു പോലെ തോന്നി. ചെവിയില്‍ ഏതോ ഒരു ജീവി വട്ടം കറങ്ങുന്നത്പോലെ. മറ്റുബര്‍ത്തുകളില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍ക്ക്‌ വിലക്ക് നല്‍കി കണ്ണടച്ചു കിടന്നു. അന്നേരം സ്വപ്നം വീണ്ടും തോണ്ടിവിളിച്ചു. വിശക്കുന്നുണ്ടാവും. മിണ്ടാതെ കിടക്കു എന്നു പറഞ്ഞെങ്കിലും കേട്ടില്ല. കഥകള്‍ക്ക് അവസാനമില്ല എന്ന പിറുപിറുക്കലിനിടയില്‍ പറഞ്ഞു: സ്ഥലമെത്തി. എഴുന്നേല്‍ക്കൂ.. ചാടിപിടിച്ചു എഴുന്നേറ്റപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.ചാടിയിറങ്ങിയപ്പോള്‍ വേച്ചുപോയി.

ഓട്ടോ പിടിച്ചു ബസ് സ്റ്റാന്റിലെത്തി. നാട്ടിലേക്കുള്ള ബസ് മുരള്‍ച്ചയോടെ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. സ്റ്റാന്റില്‍ നിന്ന് വാങ്ങിയ പത്രം വായിക്കാന്‍ നിവര്‍ത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു ബാഗില്‍ തിരുകി. ബസ് സീറ്റിന്റെ പിന്നിലെ കമ്പിയില്‍ ഇടയ്ക്കിടെ തലയിടിച്ചു. മരവിപ്പ് പോലെ അനുഭവപ്പെട്ടു. വേദന തോന്നിയില്ല. പുറത്തേക്കു നോക്കിയപ്പോള്‍ പോസ്റ്ററില്‍ നിന്ന് മോഹന്‍ലാലും ദിലീപും ചിരിച്ചു. നൃത്തം ചെയ്യുന്ന കാവ്യ അതിനിടയില്‍ മിന്നിമറഞ്ഞു. കാവ്യയുടെ ചിരി അവളുടേതു പോലെ തോന്നി. പിന്നിലേക്കു നോക്കി കൈവീശി.

നാട്ടിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അച്ചന്റെ താടി വളര്‍ന്നു തുടങ്ങിയിരുന്നു. ഓരോ അരയാല്‍ മരങ്ങളായി രൂപപ്പെടുന്നതു പോലെ. അനിയന്‍ പറയാറുള്ള കുഞ്ഞികണ്ണും കുഞ്ഞിചെവിയും കുഞ്ഞിക്കയുമൊക്കെ കുറച്ചുകൂടി ചെറുതായത്പോലെ. അച്ഛനെ തന്നെ നോക്കിനില്‍ക്കുന്നിടയില്‍ ഓട്ടോ വന്നു. അച്ഛന്‍ കുറച്ചു കഴിഞ്ഞു വരാംഎന്നു പറഞ്ഞു.

വീട്ടിലേക്കുള്ള വഴിയില്‍ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. ഓട്ടോ ഇറങ്ങിയയുടനെ ബാഗ്‌ വാങ്ങി. നെറ്റിയില്‍ കൈവച്ചു. ശരീരം മൊത്തം തണുപ്പ് പടര്‍ന്നു... വന്നയുടനെ കിടക്കാന്‍ നോക്കി. പക്ഷേ അമ്മ കഞ്ഞി വിളമ്പിവച്ചിരുന്നു. കഞ്ഞികുടിച്ചു കിടന്നാല്‍ മതിയെന്ന് പറഞ്ഞു. കഞ്ഞികുടിച്ചു. അപ്പോഴേക്കും സ്വപ്നം കഥപറയുന്നത് നിര്‍ത്തി.

വിസിഡി ഓണാക്കി മുരുകന്‍ കട്ടാക്കടയുടെ രേണുക പ്ലേ ചെയ്തു. കാട്ടാക്കട രേണുക പാടുന്നതിനിടയില്‍, ബാഗില്‍ചുരുട്ടി വച്ച പത്രം നിവര്‍ത്തിക്കൊണ്ട് ഞാന്‍ കസേരയിലേക്ക്ചാഞ്ഞു. ആദ്യം പുറകിലെ പേജ് ആണ് നോക്കിയത്. തലക്കെട്ടുകളില്‍ ഒന്നും കണ്ണുടാക്കാത്തതിനാല്‍ പത്രം നേരെ മറിച്ച് ഒന്നാം പേജിലെത്തി. ഒന്നാം പേജ് മുഴുവന്‍ നനഞ്ഞിരുന്നു. ഉരുള്‍പൊട്ടിയത്പോലെ. കുറേ അക്ഷരങ്ങള്‍ ഒഴുകിനടക്കുന്നത് കണ്ടു. വയനാട്ടില്‍ ഒരു കുടുംബം ഒലിച്ചുപോയി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

സൈക്കിള്‍ചരിതം













ആനപ്പുറത്ത്‌ കയറിയ തോന്നലിലായിരുന്നു ഓരോ സൈക്കിള്‍ യാത്രയും. അതിന്റെ ചക്രങ്ങളില്‍ ഭൂമി ഉരുളുന്നുവെന്ന്‌ സ്വയം വിശ്വസിപ്പിച്ച്‌ കൈരണ്ടും വിട്ട്‌ കുന്നിന്‍ചെരിവിലൂടെയുള്ള പാച്ചില്‍ ലോകം കീഴടക്കിയതിനു തുല്ല്യമായിരുന്നു.

ക്‌ളാസ്സ്‌ കഴിഞ്ഞുവരുമ്പോള്‍ സൈക്കിള്‍ ബെല്ലുകള്‍ക്ക്‌ കാതോര്‍പ്പിച്ച്‌ ഇടവഴിയില്‍ കാത്തുനിന്ന പെണ്‍കുട്ടികളായിരുന്നു കാമുകിമാരില്‍ ഏറെയും. സൈക്കിളില്‍ നിന്നിറങ്ങാതെ നല്‍കുന്ന പ്രണയാക്ഷരങ്ങള്‍ നോട്ടുബുക്കില്‍ പൊതിയുമ്പോള്‍ പെണ്‍കുട്ടികളുടെ നോട്ടം പലപ്പോഴും തിരിഞ്ഞുംമറിഞ്ഞും പുളയുന്ന ചെറുകമ്പികളില്‍ തീര്‍ത്ത അതിന്റെ ചക്രങ്ങളിലാകുന്നതില്‍ കെറുവിച്ചവര്‍ പോലുമുണ്ട്‌.


ആദ്യമായി സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചവന്റെ മുഖത്ത്‌ വിരിയുന്ന ഭാവങ്ങള്‍ വിമാനം പറത്തിയ പൈലറ്റിനെയാണ്‌ ഓര്‍മ്മിപ്പിക്കുക. മുതിര്‍ന്നുവെന്ന്‌ സ്വയം ബോധ്യപ്പെടുത്തലായി ചില കുട്ടിത്തങ്ങള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചതിനെ സമര്‍ത്ഥിക്കുമായിരുന്നു. സൈക്കിളിന്റെ ഓരോ ഭാഗങ്ങളും കഴുകി വൃത്തിയാക്കുക പലരും സ്വന്തം കുഞ്ഞിനെയെന്ന പോലെയായിരുന്നു.

സൈക്കിളില്‍ നിന്നിറങ്ങാതെ പത്രം വീട്ടുമുറ്റത്തേയ്‌ക്ക്‌ വലിച്ചെറിയുന്നവരെ സിനിമാകൊട്ടകയില്‍ കണ്ട്‌ കൊതിപിടിച്ച്‌ പത്രവിതരണക്കാരായവര്‍ എത്രയോ പേരുണ്ട്‌. വിഷ്‌ണുലോകമെന്ന സിനിമയില്‍ സെക്കിളില്‍ നിന്നിറങ്ങാതെ സൈക്കിള്‍ യഞ്‌ജം നടത്തുന്ന ജഗദീഷിനെ അനുകരിച്ച്‌ സര്‍ക്കസുകാരായവര്‍ പലരാണ്‌. ഒരു വൃത്തത്തില്‍ ലോകത്തെ ചുരുക്കിയ സൈക്കിള്‍യഞ്‌ജം ഈ സിനിമയ്‌ക്ക്‌ മുമ്പും ശേഷവും പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടിരുന്നു.

പത്രക്കാരോ സര്‍ക്കസ്സുകാരോ മാത്രമായിരുന്നില്ല സൈക്കിളില്‍ ജീവിതം ചവിട്ടിയവര്‍.പാല്‍ക്കാരനും പോസ്റ്റുമാനും മീന്‍കച്ചവടക്കാരനും പച്ചക്കറിക്കച്ചവടക്കാരനുമെല്ലാം സൈക്കിളില്‍ ജീവിതം ഓടിച്ചുതീര്‍ത്തവരാണ്‌.

സൈക്കിളില്‍ നിന്നിറങ്ങിയേറെ കാലംകഴിഞ്ഞപ്പോഴും അത്‌ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഇറ്റാലിയന്‍ ചിത്രമായ ബൈസൈക്കിള്‍ തീവ്‌സില്‍ ചെന്നപ്പോള്‍ സൈക്കിള്‍ മോഷണംപോയെങ്കിലും അത്‌ കണ്ടുപിടിക്കാതിരിക്കാന്‍ വയ്യെന്നായി.മുനിസിപ്പാലിറ്റിയില്‍ പോസ്റ്ററൊട്ടിക്കുന്ന ജോലി ലഭിക്കണമെങ്കില്‍ സ്വന്തമായി സൈക്കിള്‍ വേണം.അതിനാല്‍ നായകന്‍ പുതപ്പ്‌ പണയംവച്ച്‌സൈക്കിള്‍ വാങ്ങുന്നു.പക്ഷേ അത്‌ മോഷണം പോകുന്നു.സൈക്കിള്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല.ഒടുവില്‍ സൈക്കിള്‍ മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നു.പക്ഷേ കയ്യോടെ പിടിക്കപ്പെടുന്നു.നായകന്‌ ജീവിതം വഴിമുട്ടുകയാണ്‌.

വൈശാഖന്റെ സൈലന്‍സര്‍ എന്ന കഥയില്‍ സൈക്കിള്‍ വിസ്‌മൃതിയിലേക്ക്‌ ഓടിച്ചുകയറ്റപ്പെടുകയാണ്‌. സൈലന്‍സറിലെ ഈനാശുവിന്‌ സൈക്കിള്‍ വാടകയ്‌ക്ക്
കൊടുക്കുന്ന ഒരു കടയുണ്ട്‌. സൈക്കിള്‍ റിപ്പയറിംഗും നടത്തുമായിരുന്നു കടയില്‍.അവിടത്തെ പണിക്കാരനായ പീറ്റര്‍ മോട്ടോര്‍ ബൈക്ക്‌ റിപ്പയറിംഗ്‌ പഠിച്ച്‌ വേറെ ജോലി കിട്ടിപ്പോയി. മകന്‌ ബാര്‍ ഹോട്ടല്‍ തുടങ്ങാന്‍ വേണ്ടി കടയുള്ള സ്ഥലം വില്‍ക്കേണ്ടിയും വന്നു.

ഇരുപത്തിയഞ്ചുപൈസയ്‌ക്കുപോലും അരമണിക്കൂറത്തേയ്‌ക്ക്‌ സൈക്കിള്‍ വാടകയ്‌ക്ക്‌ കൊടുത്തു കൊണ്ടിരുന്ന പലകടകളില്‍ നിന്നും സൈക്കിളുകള്‍ അപ്രത്യക്ഷമായിക്കൊണ്ടേയിരുന്നു.

അതോടൊപ്പം ബൈക്കുകള്‍ മുരള്‍ച്ചയോടെ റോഡുകളില്‍ ചീറിപ്പാഞ്ഞു.പെട്രോളിനും ഡീസലിനും വിലകൂടിയെന്നു പറഞ്ഞ്‌ സമരത്തില്‍ പങ്കെടുക്കാന്‍ തൊട്ടടുത്ത ജംഗ്‌ഷനിലേയ്‌ക്ക്‌ പോകാന്‍ എല്ലാവരും ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്‌തു.ശരീരം സൂക്ഷിക്കാനും പുറംവേദനയും കാല്‍മുട്ട്‌ വേദനയുമൊക്കെ ഇല്ലാതാക്കാനും ജിമ്മിലോ ഈവനിംഗ്‌ വാക്കിനോ പോകുന്ന വഴിക്ക്‌ വീണ്ടും പെട്രോളടിക്കണം.

സൈക്കിള്‍ ചവിട്ടുകയെന്നത്‌ വ്യായാമംകൂടിയാണെന്ന്‌ ഓര്‍മ്മിപ്പിച്ചാലും അതിനു സ്ഥലമെവിടെ. നമ്മുടെ റോഡുകളിലും പാതകളിലും സൈക്കിളിന്‌ അയിത്തം വന്നിരിക്കുന്നു. അപൂര്‍വമായെങ്കിലും ചിലര്‍ ഈ അയിത്തത്തിനെതിരെ പോരാടി സൈക്കിളിറക്കുന്നുവെന്നത്‌ വിസ്‌മരിക്കുന്നുമില്ല.പക്ഷെ ഒരു പുതിയ ട്രാഫിക്‌ സംസ്‌ക്കാരം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.സൈക്കിളിനും പ്രാതിനിധ്യം നല്‍കിക്കൊണ്ട്‌. അപ്പോള്‍ ആഗോളതാപനത്തെക്കുറിച്ചും മറ്റുമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു കുറച്ചൊന്നു വേണ്ടന്നു വയ്‌ക്കാന്‍ ചിലപ്പോള്‍ പറ്റിയേക്കും.

ഏതായാലും സത്യന്‍അന്തിക്കാട്‌ ചിത്രത്തില്‍ ചിലപ്പോള്‍ ഇന്നസെന്റും ,ജയറാമും ,മാമുക്കോയെയുമൊക്കെ ഇനിയും സൈക്കിളോടിക്കുമായിരിക്കും.

എങ്ങനെയായാലും ഞാനൊരു സൈക്കിള്‍ വാങ്ങിക്കാന്‍ തീരുമാനിച്ചു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

ആനന്ദിപ്പിക്കാന്‍ മാത്രമല്ല എഴുത്ത്: അംബികാസുതന്‍ മാങ്ങാട്











അംബികാസുതന്‍ മാങ്ങാടിന്റെ ഓരോ കഥകളും ഒരു നൊമ്പരപ്പെടുത്തലാണ്. അവ വായനക്കാരനെ വേട്ടയാടിക്കൊണ്ടിരിക്കും. അടക്കിപ്പിടിച്ച കരച്ചിലുകളായി തൊണ്ടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും. ആരൊക്കെയോ അനുഭവിച്ചതും ചിലര്‍ ഇനി പങ്കിടാനുള്ളതുമായ വേദനകള്‍ ആവിഷ്ക്കരിക്കുന്നത് അവ നന്മയിലേയ്ക്കുള്ള ചവിട്ടുപടികളാകണമെന്ന ആഗ്രഹത്തോടെയാണ്. അടക്കിപ്പിടിക്കുന്ന വേദനകള്‍ പുറംലോകത്തെ അറിയിക്കാനുള്ള വ്യഗ്രതയും ചിലപ്പോള്‍ കഥകളായി മാറുന്നു.

വാക്കുകളായി പകര്‍ത്തിവച്ചവ യാഥാര്‍ത്ഥ്യമാകുന്നതും കാണാം. എല്ലാം വായനക്കാര്‍ നെഞ്ചേറ്റിയവ. ഓരോ കാലത്തും പുനര്‍വായന ആവശ്യപ്പെടുന്നവ- അക്കൂട്ടത്തിലേയ്ക്കാണ് അംബികാസുതന്‍ മാങ്ങാടിന്റെ പുതിയ കൃതിയായ എന്‍മകജെയും ചേര്ത്തുവയ്ക്കപ്പെടുന്നത്. കാലത്തിന്റെ നേര്‍ക്കുള്ള ഒരു നിലവിളിയായി പരിണമിക്കപ്പെടുന്ന സംഭവങ്ങള്‍ അംബികാസുതന്‍ മാങ്ങാട് ആവിഷ്ക്കരിക്കുമ്പോള്‍ അതു മലയാള നോവല്‍ സാഹിത്യത്തിനു തന്നെ പുത്തനുണര്‍വുമാകുന്നു .

കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍മകജെ എന്ന ഗ്രാമത്തിന്റെ കഥയാണ്‌ ഈ നോവല്‍ പറയുന്നത്. എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിന്റെ കഥ. വര്‍ഷങ്ങളായി തുടരുന്ന വേദനകളുടെ കഥപറയുന്ന എന്‍മകജെ 2009 ലെ മികച്ച കൃതികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. എന്‍മകജെയെ കുറിച്ചും എഴുത്ത് രീതികളെ കുറിച്ചും അംബികാസുതന്‍ മാങ്ങാട് വൈഗ ന്യൂസിനോട് സംസാരിക്കുന്നു.

എന്‍മകജെ എഴുതാനുണ്ടായ സാഹചര്യം?

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി രൂപീകരിച്ചപ്പോള്‍ അതിന്റെ ചെയര്‍മാന്‍ ഞാനായിരുന്നു. നിരവധി സമരങ്ങള്‍ അക്കാലത്ത് സംഘടിപ്പിച്ചു. എംടി അടക്കമുള്ള സാഹിത്യ-സാംസ്ക്കാരിക നായകന്‍മാര്‍ പങ്കെടുത്തു. വി എസ് അച്യുതാനന്ദന്‍ സംബന്ധിച്ച റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.

ഒറ്റപ്പെട്ട സമരങ്ങള്‍, ബോധവത്ക്കരണ യാത്രകള്‍, ലേഖനങ്ങള്‍ തുടങ്ങിയവയിലൂടെയും സമരത്തിനു ശക്തി പകര്‍ന്നു. എന്നാല്‍ എന്‍മകജെയിലെ രോഗികളെ കണ്ടപ്പോള്‍ ഒരിക്കലും അതിനെ കുറിച്ച് സാഹിത്യം എഴുതില്ല എന്നു കരുതിയതാണ്. ദുരിതത്തിന് ഇരകളാക്കപ്പെട്ടവരുടെ വേദന മാര്‍ക്കറ്റ് ചെയ്യരുതല്ലോ. ഇക്കാര്യം എഴുതില്ല എന്ന് കരുതിയതിനു മറ്റൊരു കാരണം അവരുടെ വേദനകള്‍ ഭാഷയിലൂടെ പകര്‍ത്താന്‍ അസാധ്യമാണ് എന്ന തിരിച്ചറിവുമാണ്.

സമരം വിജയിക്കുകയും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ചെയ്തതോടെ സമരസമിതിയുടെ ഊര്‍ജ്ജം കുറഞ്ഞു. സമരക്കാര്‍ പിന്‍വലിഞ്ഞു. പക്ഷേ അതിന്റെ ദുരിതം അനുഭവിക്കുന്നവര്‍ നിരവധിപേരായിരുന്നു. എന്റെ ഉത്തരവാദിത്വം എഴുത്താണ്. സമരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും ഞാന്‍ ഒരു ആക്ടിവിസ്റ്റല്ല. ആ പ്രദേശത്തെ ദുരിതം എഴുത്തിലൂടെ ലോകത്തെ അറിയിക്കേണ്ടതുണ്ട്. അതിനാല്‍ രണ്ടുവര്‍ഷം മുന്‍പ് വീണ്ടും ആ പ്രദേശങ്ങളില്‍ പോയി. കര്‍ണ്ണാടക അതിര്‍ത്തിയിലാണ് ഈ പ്രദേശം. ഒന്നരമണിക്കൂര്‍ എടുക്കും കാസര്‍ഗോഡില്‍ നിന്ന് ഇവിടെയെത്താന്‍. കാര്യങ്ങള്‍ മനസ്സിലാക്കിയും വേണ്ട പഠനം നടത്തിയും ഒടുവില്‍ എന്‍മകജെ എഴുതി.

ഈ നോവല്‍ എഴുതുമ്പോള്‍ ഞാന്‍ ഒരു കാര്യം തീര്‍ച്ചയാക്കിയിരുന്നു. നേരത്തെ പറഞ്ഞ കുറ്റബോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്‍മകജെ എന്ന നോവലിന്റെ റോയല്‍റ്റി വിഭാഗത്തില്‍ പെടുന്ന തുക ആ പ്രദേശത്തിന് നല്‍കുമെന്ന്.

തുക എന്‍മകജെ യ്ക്കു നല്‍കിയോ?

ഇല്ല. കാരണം ഈ പുസ്തകത്തിന്റെ കന്നട പതിപ്പ് ഉടന്‍ പുറത്തിറങ്ങും. അതിന്റെ കൂടെ പണം കിട്ടിയാല്‍ ഒരുമിച്ചു എന്‍മകജെയ്ക്ക് നല്‍കും.

മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവലിന്റെ തുടര്ച്ചയായി എന്‍മകജെയെ വിലയിരുത്താമോ?

തുടര്‍ച്ചയാണ്. രണ്ടും പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബേക്കല്‍ ടൂറിസം വ്യാപിപ്പിക്കുന്നതിനെതിരെയുള്ള സമരത്തിലും ഞാന്‍ പങ്കെടുത്തിരുന്നു. അത് പരാജയമായിരുന്നു. അതിന്റെ കയ്പ്പ് തീര്‍ക്കാനാണ് മരക്കാപ്പിലെ തെയ്യങ്ങള്‍ എഴുതിയത്.

മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവലിലുള്ളതിനു സമാനമായ കാര്യങ്ങള്‍ കണ്ടപ്പോള്‍ നിങ്ങള്‍ നോവല്‍ എഴുതിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്, ഇവിടത്തുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് താങ്കളുടെ ഭാര്യ പറഞ്ഞതായി എഴുതിയത് വായിച്ചിട്ടുണ്ട്?


1998 ല്‍ പൂര്‍ത്തിയായ നോവലാണ്‌ മരക്കാപ്പിലെ തെയ്യങ്ങള്‍. അന്നു അവിടെയുള്ള സ്ഥലം മുഴുവന്‍ സ്വദേശികളുടെ ആയിരുന്നു. എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടം വിദേശികളും മറ്റു വ്യവസായികളും വാങ്ങിയിരുന്നു. അവിടെ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഭാര്യക്കൊപ്പം പോയപ്പോള്‍ കെട്ടിടത്തില്‍ ഞങ്ങളെ പ്രവേശിപ്പിച്ചില്ല. അദ്ഭുതകരമായ ഒരു കാര്യം നോവലില്‍ പറഞ്ഞത് പോലെ അവിടെ സംഭവിച്ചിരിക്കുന്നു എന്നാണ്. ആ കെട്ടിടത്തില്‍ മസാജ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അപ്പോഴാണ്‌ ഭാര്യ പറഞ്ഞത് നിങ്ങള്‍ നോവല്‍ എഴുതിയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത്. ഇന്നാട്ടുകാര്‍ക്ക് നോവല്‍ എഴുതുന്നതിനു മുന്‍പ് ഇക്കാര്യം ഒന്നും അറിയാമായിരുന്നില്ല എന്ന്‌.


ഈ നോവല്‍ ഒരു സിനിമയാക്കുന്നതിന്റെ ഭാഗമായി അവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. സിനിമയ്ക്ക് വേണ്ട ലൊക്കേഷന്‍ അന്വേഷിച്ചപ്പോള്‍ നോവലില്‍ പറഞ്ഞത് പോലുള്ള കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നു. അതേസ്ഥലങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ അറംപറ്റിയിരിക്കുന്നു.

ഇതുപോലെ തന്നെ മറ്റൊരു കഥയിലെ സംഭവും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. മോക്ഷം എന്ന കഥയിലെ പെണ്‍കുട്ടി എപ്പോഴും കാമറയെ ഭയപ്പെടുന്ന ആളാണ്‌. അനങ്ങിയാല്‍, തിരിഞ്ഞാല്‍ എല്ലാം പേടി. ഒളികാമറയെ ഭയക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ അത്. മൊബൈല്‍ കാമറ വരുന്നതിനു മുന്‍പ് എഴുതിയ കഥയാണ്‌ അത്. ഇപ്പോള്‍ കോഴിക്കോട്ട് സംഭവിച്ചതും ഇതു തന്നെയല്ലേ.

എന്‍മജയ്ക്ക് ലഭിച്ച സ്വീകാര്യത കേരളത്തില്‍ പരിസ്ഥിതി എഴുത്തുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു എന്നതല്ലേ വെളിപ്പെടുത്തുന്നതു ?

പരിസ്ഥിതിസംബന്ധമായ കൃതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പി കുഞ്ഞിരാമന്‍ നായരൊക്കെ പരിസ്ഥിതി കൃതികള്‍ എഴുതിയവരായിരുന്നു. പക്ഷേ കേരളത്തില്‍ പരിസ്ഥി സംബന്ധമായ കൃതികള്‍ കുറവാണ് എന്നതാണ് വാസ്തവം. എന്തു കൊണ്ടു പ്ലാച്ചിമടയെ കുറിച്ച് മലയാളത്തില്‍ ഒരു നോവല്‍ ഉണ്ടാകുന്നില്ല. കേരളത്തില്‍ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇന്നുണ്ട്. പക്ഷേ അവ ആഖ്യാനം ചെയ്യുന്ന കൃതികള്‍ വളരെ കുറവാണ്.

പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം കഥകള്‍ താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ?


എന്നെ അലട്ടുന്ന പ്രശ്നങ്ങളാണ് ഞാന്‍ എഴുതുന്നത്‌. കൂടുതല്‍ അലട്ടുന്നതാണ് പരിസ്ഥിതി പ്രശ്നങ്ങള്‍. കാലം തെറ്റി പൂക്കുന്നതും. വെള്ളം വറ്റിപ്പോകുന്നതും. മഴ കുറയുന്നതും ഒക്കെ നമ്മളെ ബാധിക്കുന്ന പ്രശ്നമല്ലേ?

ഒരു ഗുഹയിലേയ്ക്ക് പുരുഷനും സ്ത്രീയും കയറുകയും കഴുത പ്രധാനമായ ഒരു കാര്യം പറയാന്‍ തുടങ്ങുകയും ചെയ്യുന്നിടത്താണ് എന്‍മക്ജെ അവസാനിക്കുന്നത്. പരിസ്ഥിതിയിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ് എല്ലാത്തിനും പരിഹാരം എന്നാണോ പറയുന്നത്?

വായനക്കാര്‍ക്കു എങ്ങനെയും വായിച്ചെടുക്കാം. പക്ഷേ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്നതാണ് എല്ലാത്തിന്റെയും പ്രശ്നം. വസ്ത്രം ഉപേക്ഷിച്ചു പരിസ്ഥിയുടെ ഭാഗമാകൂ എന്നാണ് പറയുന്നത്. വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് മുതലാണ്‌ മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്നു തുടങ്ങിയത്.

എന്‍മകജെയിലെ രാഷ്ട്രീയപരിസരം കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു എന്നു തോന്നുന്നു?

ഒരു ഫിക്ഷന്‍ എഴുതുമ്പോള്‍ എല്ലാ പാര്‍ട്ടികളെയും എടുത്തു പറയുക സാധ്യമല്ല. എല്ലാ പാര്‍ട്ടികളും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നു ആദ്യഘട്ടത്തില്‍. അപ്പോള്‍ ഇന്ന പാര്‍ട്ടി ഇതൊക്കെ ചെയ്തു പറയുമ്പോള്‍ നോവലിന്റെ ആഖ്യാനരീതി ശരിയാകില്ല. അതുകൊണ്ടാണ് എല്ലാ പാര്‍ട്ടിക്കാരെയും ഒരു നേതാവിലേയ്ക്ക് ഒതുക്കിയത്. വളരെ വൈകിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ഡോസള്‍ഫാനെ എതിര്‍ത്തു രംഗത്ത്‌ വന്നത്.

ഓരോ വിഷയത്തോടുള്ള പ്രതികരണമോ അല്ലെങ്കില്‍ പ്രതിരോധമോ ആണല്ലോ മിക്ക കഥകളുടെയും പ്രതിപാദ്യവിഷയം?


അതേ. നേരത്തെ പറഞ്ഞതുപോലെ നമ്മളെ അലട്ടുന്ന പ്രശ്നമാണ് നാം എഴുതുന്നത്‌. ഞാന്‍ വിചാരിക്കുന്നത് എഴുത്തുകാരന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണം എന്നാണ്. ആനന്ദിപ്പിക്കാന്‍ മാത്രമായിക്കരുത് എഴുത്ത്. എഴുതുന്ന വിഷയത്തിനു ഒരു ഉത്തരവാദിത്വം ഉണ്ടായിരിക്കണം.

ബപ്പിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഞാന്‍ തോക്ക് എന്ന കഥഎഴുതിയത്. അതു ഒരു സാമൂഹ്യപ്രസക്തിയുള്ള വിഷയം കൂടിയായിരുന്നു.

'ആര്‍ത്തലയ്ക്കുന്ന മഴയില്‍ ഒരു ജുമൈല' എന്ന കഥയും ഒരു സംഭവത്തെ മുന്‍നിര്‍ത്തി എഴുതിയതാണ്. സഫിയ എന്ന പെണ്‍കുട്ടിയുടെ കൊലപാതകമാണ് വിഷയം. അത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. കാസര്‍ഗോഡ് ഒരു പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഈ കഥ ചര്‍ച്ച വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന കൊലപാതകി ആ കഥ വായിച്ചു കരഞ്ഞിട്ടുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ആ കഥയുടെ സാമൂഹ്യപ്രസക്തിയാണ് ഇന്നും പല വേദികളിലും അതു ചര്‍ച്ചചെയ്യപ്പെടാനുള്ള കാരണം.

വെറുതെ ഭാവനയില്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചു എഴുതുന്നതല്ല പ്രധാനം. അങ്ങനെ ആര്‍ക്കും എഴുതാം. പക്ഷേ ഒരു സംഭവം പ്രമേയമാക്കി എഴുതുമ്പോള്‍ അതിനു ഫീല്‍ഡ് വര്‍ക്ക് ആവശ്യമുണ്ട്. എന്‍മകജെ എഴുതുമ്പോള്‍ അതിനു ആവശ്യമായ ഗവേഷണം വളരെ വലുതാണ്‌.

താങ്കളുടെ കഥകള്‍ രണ്ടു വിഭാഗങ്ങളിലായി തരംതിരിക്കപ്പെടുന്നതായി തോന്നുന്നു. ആദ്യ കഥകള്‍ മാനസിക സംഘര്‍ഷങ്ങളും വ്യക്തിബന്ധങ്ങളും മറ്റും പറയുന്നു. പിന്നീട് നേരത്തെ പറഞ്ഞ വിഷയസംബന്ധമായ കഥകളും?


ശരിയാണ് . നിങ്ങള്‍ പറയുമ്പോഴാണ് ഞാന്‍ അക്കാര്യം ശ്രദ്ധിക്കുന്നത് . എന്റെ രണ്ടാമത്തെ കഥാസമാഹാരം മുതലാണ്‌ ഇത്തരം പ്രമേയങ്ങള്‍ വിഷയമായി വരുന്നത്. ആദ്യസമാഹാരത്തിലെ കഥകളില്‍ മനുഷ്യരുടെ മാനസിക സംഘര്‍ഷങ്ങളും സങ്കീര്‍ണതയുമാണ് പ്രമേയം. എന്നാല്‍ അതിലെ ചില കഥകള്‍ സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവയും ഉണ്ട്. സീതായനം പോലുള്ളവ.എല്ലാം പറയുന്നത് മാനവികതലം തന്നെയാണ്.

മിക്ക കഥാപാത്രങ്ങളും സംസാരിക്കുന്നത് പ്രാദേശിക ഭാഷയാണ്‌. ഇതു ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണോ?


കഥാപാത്രങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിലെ ഭാഷയാണ്‌ ഞാന്‍ സ്വീകരിക്കുന്നത്. മാത്രവുമല്ല പ്രാദേശികഭാഷ ഉപയോഗിക്കുന്നത് ഒരു പ്രതിരോധം കൂടിയാണ്. പ്രാദേശികസത്വത്തെ സജ്ജീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ആഗോളവതക്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കാലത്ത് പ്രതിരോധം എന്ന നിലയ്ക്കു ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണ് ഈ ഭാഷ.

അടുത്ത നോവല്‍?

മൂന്നു നാലു വിഷയങ്ങള്‍ മനസ്സിലുണ്ട് . പി കുഞ്ഞിരാമന്‍ നായരെ കുറിച്ച് നേരത്തെ ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചതാണ്. എന്‍മകജെ എഴുതേണ്ടി വന്നപ്പോള്‍ അതു മാറി പോയി.

പുതിയ എഴുത്തുകാര്‍ സാമൂഹ്യരാഷ്ട്രീയ പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കുറവാണല്ലോ?

ചെറുപ്പക്കാരില്‍ കുറവാണ്. പക്ഷേ സുഭാഷ് ചന്ദ്രന്റെ തല്‍പ്പവും സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയുമൊക്കെ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ടാണ് അവര്‍ക്കു വായനക്കാരുണ്ടാവുന്നതും അവര്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.



ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെ കുറിച്ച്?


പി വി ഷാജി കുമാര്‍ എഴുതിത്തെളിഞ്ഞ കഥാകൃത്താണ്‌. ധന്യാ രാജും നന്നായി എഴുതുന്നുണ്ട്. വേറെ ആള്‍ക്കാരെ പെട്ടെന്നു അങ്ങനെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

യുവഎഴുത്തുകാര്‍ നോവല്‍ രചനയില്‍ സജീവമല്ലല്ലോ?

നോവല്‍ ഇപ്പോള്‍ കേരളത്തില്‍ കുറവല്ലേ. ആരും അതിനു ശ്രമിക്കുന്നില്ല . ഇ സന്തോഷ്‌ കുമാര്‍ നോവലില്‍ ഭാവി ഉള്ള ആളാണ്‌. സുസ്മേഷ് ചന്ദ്രോത്ത് ഒക്കെ നോവല്‍ രംഗത്ത്‌ സംഭാവന നല്‍കിയിട്ടുണ്ട്.

താങ്കളുടെ സമകാലീനരായ എഴുത്തുകാരെ എങ്ങനെ വിലയിരുത്തുന്നു?

രാമനുണ്ണി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി എന്‍ പ്രകാശ്, ജോര്‍ജ് ജോസഫ് കെ , ടി എസ് മാത്യുസ്, ശങ്കര നാരായണന്‍ എന്നിവരാണ് എന്റെ സമകാലീനര്‍. പക്ഷേ ജോര്‍ജ് ജോസഫ് , ടി എസ് മാത്യുസ് ഒക്കെ ഇപ്പോള്‍ സജീവമല്ല . പലരും നോവല്‍ രംഗത്തേയ്ക്കു വരുന്നില്ല. വളരെ നന്നായി കഥയെഴുതുന്ന ശിഹാബുദ്ദീന്‍ പോലും നോവല്‍ എഴുതുന്നില്ല. രാമനുണ്ണി നോവലില്‍ സംഭാവന നല്‍കിയിട്ടുണ്ട്.

എന്‍മകജെയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ ?

സാധാരണ കേരളത്തില്‍ ഒരു നോവലിന് ലഭിക്കുന്നതിലധികം സ്വീകരണം ലഭിച്ചു. പല സര്‍വകലാശാലകളിലും ഇത് പാഠപുസ്തകമാക്കുന്നു. ഒന്നു രണ്ടു കുട്ടികള്‍ പി എച് ഡി ക്കും എംഫിലിനും ഒക്കെ ഈ നോവല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പലരും ഫോണിലും മറ്റും പ്രതികരണങ്ങള്‍ അറിയിക്കുന്നു. നോവല്‍ പുറത്തിറങ്ങി മൂന്നാം മാസം ആവുമ്പോഴേക്കും പുസ്തകം വിറ്റു തീര്‍ന്നു. എറണാകുളത്തും നിന്നും കൊല്ലത്ത് നിന്ന് ഒന്നു രണ്ടു പേര്‍ എന്‍മകജെയില്‍ വന്നു താമസിച്ചു പോയി.നോവല്‍ നാലു ഭാഷകളിലേയ്ക്കു പരിഭാഷയും ചെയ്യുന്നു. കന്നടയില്‍ പൂര്‍ത്തിയായി.ഹിന്ദി, തമിഴ്, ഹീബ്രു ഭാഷകളിലും നോവല്‍ ഇറങ്ങുന്നുണ്ട്.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

അവാര്‍ഡുകള്‍ സ്വീകരിക്കില്ല; ലക്ഷ്യം സോപാനസംഗീതത്തിന്റെ നിലനില്‍പ്പ്












ഇടയ്ക്ക തോളിലേറ്റി പാടുന്ന അതേ ആവേശമാണ് ഹരിഗോവിന്ദന്റെ പ്രവൃത്തികളെ നയിക്കുന്നത്. പാടുമ്പോള്‍ ഹരിഗോവിന്ദന്റെ മനസ്സില്‍ ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ .പാട്ടു നന്നാവുക . ആസ്വാദക മനസ്സിനെ സന്തോഷിപ്പിക്കുക.പുരസ്ക്കാരങ്ങളോ പാട്ടു പാടി കിട്ടുന്ന പ്രശസ്തിയോ ഒന്നും ഹരിഗോവിന്ദന്‍ ആലോചിക്കാറില്ല. അനുഷ്ഠാനങ്ങളുടെ ശ്രീകോവില്‍ നിന്ന് സോപാനസംഗീതത്തെ ജനമനസ്സുകളുടെ ഈശ്വരമുറ്റത്തെത്തിച്ച ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഇങ്ങനയല്ലാതെ മറ്റെങ്ങനെയാണ് പെരുമാറുക.

വര്‍ഷം പന്ത്രണ്ടിലേറെ വെറുതെ പോയി. സര്‍ക്കാരും അധികാരസ്ഥാപനങ്ങളും സഹായിക്കുമെന്ന് കരുതിയത്‌ മഠയത്തരം. ഈ തിരിച്ചറിവ് വന്നപ്പോഴാണ് ഹരിഗോവിന്ദന്‍ സ്വന്തം വഴിയില്‍ നടന്നു തുടങ്ങിയത്. ഹരിഗോവിന്ദന്‍ പ്രഖ്യാപിച്ചു: അച്ഛന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഇടയ്ക്ക ലേലം ചെയ്യും . സ്വന്തം കുടുംബത്തെ പോറ്റാന്‍ പണം കണ്ടെത്താനായിരുന്നില്ല അത്. കേരളീയ സംഗീതത്തിനായി അച്ഛന്റെ പേരില്‍ ഒരു സ്മാരകം; അതായിരുന്നു ആ സംഗീത ഉപാസകന്റെ ലക്ഷ്യം.വാര്‍ത്തകളില്‍ ഉരുണ്ടഅക്ഷരങ്ങളായി ആ പ്രഖ്യാപനം രൂപപ്പെട്ടെങ്കിലും സഹായത്തിനായി മന്ത്രിമാരോ രാഷ്ട്രീയ കലാസാംസ്ക്കാരിക നായകന്മാരെയോ കണ്ടില്ല.

ലേലപ്രഖ്യാപനം സംബന്ധിച്ചു പ്രമുഖരില്‍ പലരും ഒരേ ഈണമായപ്പോള്‍ അയല്‍ക്കാരിയായ കല്യാണിയമ്മയെ പോലെ ചിലര്‍ ഹരിഗോവിന്ദനെ സഹായിക്കാനെത്തി. തന്റെ പതിനാറു സെന്റ് പുരയിടം സംഗീതസ്മാരകത്തിനായി വിട്ടുകൊടുത്തു. സര്‍ക്കാരിന്റെ സഹായമില്ലാതെ ഞരളത്ത് രാമപ്പൊതുവാളിന്റെ പേരില്‍ ഒരു കലാശ്രമം പണിതുയര്ത്തുന്നതിനുള്ള തിരക്കിലാണ് ഹരിഗോവിന്ദന്‍ ഇപ്പോള്‍. സോപാനസംഗീതത്തെ കുറിച്ചും തനിക്കും കേരളസംഗീതത്തിനും നേരിടേണ്ടി വന്ന അവഗണനയെ കുറിച്ചും ഹരിഗോവിന്ദന്‍ വൈഗാന്യൂസിനോട് സംസാരിക്കുന്നു.

സോപാനസംഗീതത്തില്‍ തുടക്കം എങ്ങനെയായിരുന്നു?

അച്ഛന് അറുപതു വയസ്സുള്ളപ്പോള്‍ ഉണ്ടായ മകനാണ് ഞാന്‍. അദ്ദേഹം പാടിയ അപൂര്‍വ രാഗങ്ങളൊന്നും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല . അഞ്ചു വയസ്സുമുതല്‍ അച്ഛന്റെ സഹായിയായി പോകുമായിരുന്നു. അച്ഛന്‍ പാടുന്നത് കേട്ട എന്നിലും സോപാനസംഗീതത്തിന്റെ ഈണം പതിയുകയായിരുന്നു.തിരുവനന്തപുരത്തു പട്ടത്തു ഒരു അമ്മാളിന്റെ വീട്ടില്‍ വെറും ആറുദിവസം മാത്രമാണ് ഞാന്‍ പഠനം നടത്തിയതെന്ന് വേണമെങ്കില്‍ പറയാം. ഇതല്ലാതെ ശാസ്ത്രീയമായി ഒരു പഠനവും ഞാന്‍ നടത്തിയിരുന്നില്ല.

അച്ഛന്‍ നാമം ജപിക്കുന്ന കൂടത്തില്‍ കേട്ടു പഠിക്കുമായിരുന്നു ആദ്യമായി ഇടയ്ക്ക തോളിലേറ്റുന്നത് ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ രൂപകല്‍പ്പന ചെയ്ത ഒരു പ്ലോട്ടില്‍ വേഷം കേട്ടിയപ്പോഴാണ്. അച്ഛന്റെ പാട്ടു റിക്കോര്ഡ് ചെയ്തു കേള്പ്പിച്ചാണ് ആ പ്ലോട് അവതരിപ്പിച്ചത്.

വിദ്യാഭ്യാസം?

ചിറ്റൂര്‍ കോളേജില്‍ സംഗീത പഠനത്തിനു ചേര്‍ന്നിരുന്നു. പക്ഷേ ഞാന്‍ ആഗ്രഹിച്ച ഒരു പഠനം അവിടെ നിന്നും ലഭിച്ചില്ല.ഹോസ്റ്റലില്‍ പണം അടക്കാന്‍ പറ്റാതായപ്പോള്‍ സംഗീതപഠനം ഉപേക്ഷിച്ചു. പിന്നീട് ബി എ മലയാളത്തിനു ചേര്‍ന്നു. ആ വിഷയത്തില്‍ ബിഎഡും കഴിഞ്ഞു.

സംഗീതം പാരമ്പര്യമായി കിട്ടിയതല്ലേ?

അച്ഛന്റെ കൂടെ യാത്ര ചെയ്തു കേട്ടു കേട്ടുള്ള ശീലമാണ് എന്റെ പാട്ട്‌. കേട്ട പാട്ടുകള്‍ റീപ്രോഡ്യൂസ് ചെയ്യുകമാത്രമാണ് ഞാന്‍ ചെയ്തത്. സ്വന്തം തോട്ട്സ് ,ഈണങ്ങള്‍ , ശൈലികള്‍ എല്ലാം അവയില്‍ കടന്നു വരും.അച്ഛന്റെയും എന്റെയും പാട്ടു തീര്‍ത്തും വ്യത്യസ്തമാണ്. എന്നാല്‍ അച്ഛന്റെ സ്വരം എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്.

ആദ്യമായി പാടിയത് ?

1995 നവംബറില്‍ ഇടപ്പാള്‍ കുളങ്ങര സംഗീതോത്സവത്തിലാണ് ഞാന്‍ ആദ്യമായി പാടിയത്. ഞാന്‍ പാടുന്നത് അച്ഛന്‍ കേട്ടിട്ടില്ല. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അച്ഛന്റെ ജീവിതം .അച്ഛനിലെ കലാകാരനെ നിലനിര്‍ത്തിയത് അമ്മയാണ്.1996 ലാണ്‌ അച്ഛന്‍ മരിക്കുന്നത്.
പിന്നീട് സംഗീത പാരമ്പര്യം നിലനിര്‍ത്തേണ്ടത് എന്റെ കടമയായി.ഇതുവരെ 3600 ഓളം വേദിയില്‍ ഞാന്‍ പാടിയിട്ടുണ്ട്.മൂന്നു വര്‍ഷമായി ഇടക്കകൊട്ടാന്‍ പെരിങ്ങോട് സുബ്രഹ് മണ്യനും കൂട്ടിനുണ്ട്.ഉദ്ഘാടനപരിപാടികളില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോകാറുള്ളത്.

സോപാനസംഗീതാലാപനത്തിനു പുറമേ മറ്റു ജോലി?


മഞ്ചേരിയിലെ ഒരു അണ്‍എയ് ഡഡ് സ്കൂളില്‍ ഞാന്‍ അധ്യാപനായിരുന്നു. സര്‍ക്കാര്‍ തരുന്നതിലും കൂടുതല്‍ ശമ്പളം അവര്‍ തരുമായിരുന്നു. പക്ഷേ മിക്ക ദിവസവും പരിപാടി ഉള്ളതിനാല്‍ എനിക്ക് ക്ലാസ് എടുക്കാന്‍ അധികം അവസരം ലഭിക്കാറില്ല. അതുകൊണ്ടു ആ ജോലി രാജി വച്ചു. നമ്മള്‍ ചെയ്യുന്ന ജോലി ആത്മാര്‍ഥമായിരിക്കണം എന്നു എനിക്ക് നിര്‍ബന്ധമുണ്ട്.

സോപാനസംഗീതത്തെ സര്‍ക്കാര്‍ ഒരുതരത്തിലും പരിഗണിച്ചില്ലേ?

97 മുതല്‍ മാറിമാറിവരുന്ന സര്‍ക്കാരുകളോടു ഇപ്പോഴുള്ള സോപാന സംഗീതത്തെ നിലനിര്‍ത്താനും സംഗീതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും കേരളസംഗീതോത്സവം നടത്താനും ആവശ്യപ്പെട്ടു.ഗ്രാമീണ ഗാനങ്ങളുടെ ആകെത്തുകയാണ് കേരള സംഗീതം.എന്നാല്‍ അവഗണനയായിരുന്നു ഫലം.എ കെ ആന്റണി, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി എം എം ബേബി തുടങ്ങിയവരൊക്കെ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞു. ഉറപ്പില്‍ വിശ്വസിച്ചു 12 വര്‍ഷം കളഞ്ഞു. കുറേ കൊല്ലം കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഇടയ്ക്ക ലേലം ചെയ്യുമെന്ന് പറഞ്ഞത്.

ഞരളത്ത് സോപാന സംഗീതോത്സവം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നല്ലോ?

കഴിഞ്ഞ നവംബര്‍ ഡിസംബര്‍ മാസത്തില്‍ സര്‍ക്കാര്‍ ഞരളത്ത് സംഗീതോത്സവത്തിനു വേണ്ടി ഒരു ലക്ഷം രൂപ മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതുവരെ അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. ഈ മാര്‍ച്ചില്‍ തുക ലാപ്സായി പോകും.ഈ പണം തന്നാല്‍ നല്ല രീതിയില്‍ ഞങ്ങള്‍ സംഗീതോത്സവം നടത്താം എന്നു പറഞ്ഞതാണ് . ഞരളത്ത് രാമപൊതുവാളിന്റെ പേരില്‍ സംഗീതോത്സവം നടത്താന്‍ ഈ തുക ധാരാളം മതി.അക്കാദമി സെക്രട്ടറി പഴശ്ശി പ്രഭാകരന്‍ രണ്ടു തവണ മീറ്റിംഗ് വിളിച്ചു.പക്ഷേ എന്നെ ക്ഷണിച്ചിരുന്നില്ല.

ഇക്കാര്യത്തില്‍ സാംസ്ക്കാരിക വകുപ്പില്‍ നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെ?

സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു താല്‍പ്പര്യവുമില്ല. ഞാന്‍ എം എ ബേബിക്ക് ഒരു കത്തയച്ചു. സര്‍ക്കാരെന്ന നിലയ്ക്കോ മന്ത്രിയെന്ന നിലയ്ക്ക് നിങ്ങള്ക്ക് ഒന്നും ചെയ്യാനായില്ല . ഒരു വ്യക്തിയെന്ന നിലയ്ക്ക് ഞരളത്ത് കലശ്രമത്തിനു 10000 രൂപ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് എടുത്തു തരാമോ എന്നു. എന്നാല്‍ അദ്ദേഹം കലാശ്രമം അനാവര്ത്തന ഫണ്ട് എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 15000 രൂപ അനുവദിച്ചു.ഞാന്‍ അദ്ദേഹത്തോട് വ്യക്തിപരമായി തുക ആവശ്യപ്പെട്ടു കൊണ്ടു അയച്ച കത്ത് റെഫ്രന്‍സ് കാണിച്ചാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിച്ചത്. ഞാന്‍ ഒംബുഡ്സ്മാനോടു പരാതിപ്പെട്ടാല്‍ സാംസ്ക്കാരിക മന്ത്രി നിയമനടപടിക്കു വിധേയമാകേണ്ടി വരും.ആ പണം സ്വീകരിച്ചു. ഞാന്‍ അഹങ്കാരിയാണെന്ന് വീണ്ടും പറയിപ്പിക്കരുതല്ലോ .

വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ താങ്കള്‍ക്കു അനുകൂലമായ നിലപാടെടുത്തിരുന്നല്ലോ?

അങ്ങനെയുണ്ടായിട്ടില്ല. ആരെങ്കിലും സഹായിക്കുമെന്ന് കരുതി ഞാന്‍ ഒരു നിലപാടും എടുത്തിട്ടുമില്ല. ഉമ്മന്‍ചാണ്ടിഎന്റെ വീടു സന്ദര്‍ശിക്കാന്‍ ഒരുങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞു. വീടു സന്ദര്‍ശിക്കുന്നതിനു മുന്‍പ് കെപിസിസിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമോ എന്നു ഞാന്‍ ചോദിച്ചു. അതിനു അദ്ദേഹത്തിന് മറുപടി ഉണ്ടായിട്ടില്ല. അതുകൊണ്ടു ഇതുവരെ അദ്ദേഹം വീടു സന്ദര്‍ശിച്ചിട്ടുമില്ല. കുമ്മനം രാജശേഖരന്‍ വീട്ടില്‍ വന്നു ഇടത് വലതു സര്‍ക്കാരുകളെ കുറ്റം പറഞ്ഞു. നിങ്ങള്ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു ഞാന്‍ ചോദിച്ചു.അപ്പോള്‍ അദ്ദേഹത്തിനും മിണ്ടാട്ടമില്ല. ഇവരൊക്കെ ആദ്യം പ്രവര്‍ത്തിക്കാന്‍ തയ്യാറാവട്ടെ . എന്നിട്ട് വേണ്ടേ സംസാരിക്കാന്‍.

പുരോഗമനപ്രസ്ഥാനങ്ങള്‍ സഹായത്തിനെത്തിയില്ലേ?

തൊഴില്‍ അവകാശത്തിനു വേണ്ടി മുറവിളി കൂട്ടുന്ന മാര്‍ക്സിസ്റ്റുകാര്‍ തന്നെയാണ് തൊഴില്‍ നിഷേധിക്കുന്നതും. സംഘം ചേര്‍ന്നു ആര്‍ക്കും ആരെയും കൈയേറ്റം ചെയ്യാം എന്നായിരിക്കുന്നു. പാട്ട്‌ പാടല്‍ എന്റെ ധര്‍മ്മമാണ്. ആരെതിര്‍ത്താലും അതു ഞാന്‍ നിര്‍വഹിക്കും.


സഹായത്തിനായി കലാകാരന്‍മാര്‍ പോലും തയ്യാറായില്ല എന്നു പറഞ്ഞത് വായിച്ചിട്ടുണ്ട്?

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയെ പോലുള്ളവര്‍ പോലും എനിക്കൊപ്പം നിന്നില്ല. ഒരു കലയെ ഉപാസിക്കുമ്പോള്‍ ആ കലാരൂപത്തിന്റെ രക്ഷയ്ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യേണ്ടേ? സ്വന്തം സ്ഥാനം ഉറപ്പിക്കുക മാത്രമാണോ ഒരു കലോപാസകന്റെ കടമ? തനിക്കു ലഭിക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും കലയ്ക്കു വേണ്ടി വിനിയോഗിക്കേണ്ടതല്ലേ.



സോപാനസംഗീതത്തെ സംരക്ഷിക്കാന്‍ ഇടയ്ക്ക ലേലം ചെയ്യുമെന്ന വാര്‍ത്ത ഗുണം ചെയ്തോ?

തീര്‍ച്ചയായും. ഞാന്‍ പ്രതീകാത്മകമായി പറഞ്ഞതാണ് ഇടയ്ക്ക ലേലം ചെയ്യുമെന്ന്. എന്നാല്‍ പലരും എന്റെ ലക്ഷ്യത്തെ നിസ്സാരവത്ക്കരിക്കുകയാണ് ചെയ്തത്.അഴിക്കോട്‌ മാഷിനെപ്പോലുള്ളവര്‍ ഞാന്‍ പൈതൃകത്തെ തള്ളിപ്പറയുകയാണെന്നു വരെ ആക്ഷേപിച്ചു.അദ്ദേഹം പണം തന്നാല്‍ ലേലത്തില്‍ നിന്ന് പിന്മാറാം എന്നു പറഞ്ഞപ്പോള്‍ പതിവുപോലെ അഴീക്കോട് വാക്കുമാറ്റി.പ്രസംഗം കഴിഞ്ഞപ്പോള്‍ അഴീക്കോടിന്റെ ആവേശം അലിഞ്ഞുപോയിട്ടുണ്ടാവണം.

ഇപ്പോള്‍ റിസള്‍ട്ട്‌ വന്നു തുടങ്ങിയിട്ടുണ്ട് .സാധാരണക്കാരായ പലരും 100 ആയിരം രൂപയുമൊക്കെ തന്നെ സഹായിക്കും . അതിനു കണക്കും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല.

രാജേഷ് അച്യുതന്‍ എന്നയാള്‍ സോപാനസംഗീതത്തിന്റെ ഡോക്യുമെന്റേഷന് സഹകരണം വാഗ്ദാനം ചെയ്തിരുന്നല്ലോ?

രാജേഷ് അച്യുതന് കല വളര്‍ത്തുക മാത്രമായിരുന്നില്ല ലക്ഷ്യം. അദ്ദേഹത്തിനു താത്പര്യം ബിസിനസ് ആണ്.സോപാന സംഗീതകാരന്‍മാരുടെ ഡോക്യുമെന്റേഷന് 22 പേരുടെ പേര് രജിസ്റ്റര്‍ ചെയ്തതാണ്.പക്ഷേ ഇതിന്റെയൊക്കെ കോപ്പി റൈറ്റ് അദ്ദേഹത്തിനു വേണമെന്നാണ് പറയുന്നത്.ഗായകരില്‍ നിന്ന് കോണ്‍ട്രാക്റ്റ് അദ്ദേഹത്തിന്റെ കമ്പനി നേരിട്ട് വാങ്ങുമെന്ന് പറഞ്ഞു . എന്റെ ലക്ഷ്യം അദ്ദേഹത്തില്‍ നിന്ന് വിഭിന്നമായിരുന്നു.സോപാനസംഗീതം പ്രചരിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം .അദ്ദേഹം പ്രൊജക്റ്റിനു വേണ്ടി പണം പോലും കണ്ടെത്തിയിരുന്നില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടു.

ഞരളത്ത് രാമപ്പൊതുവാള്‍ ട്രസ്റ്റിനെ കുറിച്ച്?


2009 ജനുവരിയില്‍ ട്രസ്റ്റ്‌ രൂപീകൃതമായി.കലാശ്രമാത്തിനു 16 സെന്റ്‌ സ്ഥലം തന്ന കല്യാണിയമ്മയും ഞാനും എന്റെ അമ്മയുമാണ് അംഗങ്ങള്‍. ചാര്‍ട്ടെഡ് അക്കൌണ്‍ഡിനെ വരെ നിയമിച്ചിട്ടുണ്ട് ട്രസ്റ്റിന്റെ കണക്കുകള്‍ പരിശോധിക്കാന്‍.
കലാശ്രമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അടക്കമുള്ളവര്‍ തന്നെയാണ് ചെയ്യുന്നത്. തോളില്‍ ഇടക്കയേറ്റുന്ന അതേ ആവേശത്തോടെ പണിക്കാരുടെ കൂടെ ഞാനും കൂടാറുണ്ട്. കലാപരിപാടി ഉള്ള ദിവസം വൈകുന്നേരം വന്നു കല്ലു ചുമക്കാനും മറ്റും കൂടും.

ഞങ്ങള്‍ രണ്ടും ചെയ്യുന്നു. സ്വന്തം പ്രതിഭയും തെളിയിച്ചാണ് കലയ്ക്കു വേണ്ടി നിലകൊള്ളുന്നത്‌. ഒരാളും അവന്റെ മേഖലയിലുള്ള ആളെ പ്രോത്സാഹിപ്പിക്കുകയില്ല. എം ടി വാസുദേവന്‍ നായര്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാറുണ്ടോ. അഴീക്കോട് ഏതെങ്കിലും പ്രാസംഗികരെ പ്രമോട്ട് ചെയ്യാറുണ്ടോ? ഞാന്‍ ഇങ്ങനെ ചെയ്യുന്നത് എന്റെ മഹത്വമല്ല, രാമപ്പൊതുവാളിന്റെ മകനായത്‌ കൊണ്ടുമാത്രമാണ് എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നത്.

താങ്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു വിധ പുരസ്ക്കാരങ്ങളും ലഭിച്ചില്ല?

എ ആര്‍ റഹ്മാനും , മട്ടന്നൂരിനുമൊക്കെ പത്മശ്രീ . കള്ളു കുടിച്ചും മറ്റു എന്തു തോന്ന്യാസം ചെയ്താലും അവര്‍ക്കൊക്കെ പത്മശ്രീ.ഗോപിയാശാനെ പോലുള്ളവര്‍ കള്ളു കുടിച്ചു അരങ്ങിലെത്തിയാലും ഒരു പ്രശ്നവുമില്ല. ഇവരൊക്കെ സ്വന്തം കല നിര്‍ത്താന്‍ എന്താണ് ചെയ്യുന്നത്. എന്റെ പ്രതിഭയില്‍ എനിക്ക് വിശ്വാസമുണ്ട്‌.രാഷ്ട്രീയ സ്വാധീനത്തിലല്ല ഞാന്‍ നിലനില്‍ക്കുന്നത്.ജാതിമതഭേദമില്ലാതെയാണ് ഞാന്‍ നിലകൊള്ളുന്നത്‌.

ഒരു അവാര്‍ഡും ഞാന്‍ ഇനി സ്വീകരിക്കില്ല. പത്മശ്രീയോ എന്തോ ആയിക്കോട്ടെ അവാര്‍ഡുകള്‍ ആരു തന്നാലും ഇനി ഞാന്‍ സ്വീകരിക്കില്ല.എന്നാല്‍ കലാശ്രമത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ആരു പണം നല്‍കിയാലും ഞാന്‍ സ്വീകരിക്കും.

സോപാനസംഗീതത്തില്‍ താങ്കളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുണ്ടല്ലോ?

സോപാന സംഗീതത്തില്‍ എന്തും പാടാം. കേരളത്തിലാണ് 24 അഷ്ടപദികള്‍ സോപാന സംഗീതത്തില്‍ പാടുന്നത്. പുഴയെ കുറിച്ചോ , പ്രകൃതിയെ കുറിച്ചോ എന്തും സോപാന സംഗീതത്തില്‍ ഉള്‍പ്പെടുത്താം. എല്ലാം ഈശ്വര സ്തുതിയാണ്.

ക്ഷേത്രങ്ങളിലല്ലേ സാധാരണയായി സോപാന സംഗീതം പാടാറുള്ളത്?

കെട്ടിടത്തിനുള്ളില്‍ മാത്രമല്ല ഈശ്വരനുള്ളത്. പ്രകൃതി ശ്രീകോവിലാണ്. എവിടെ നിന്നും ഞാന്‍ പാടും. ഞാന്‍ മനുഷ്യരുടെ മുന്നിലാണ് പാടുന്നത്. ബിജെപിക്കാരെന്നോ , കോണ്ഗ്രസുകാരെന്നോ .സി പിഎംകാരെന്നോ , ഹിന്ദുവെന്നോ , ക്രിസ്ത്യാനിയെന്നോ , മുസ്ലിമെന്നോ അതിനു വ്യത്യാസമില്ല.ഞാന്‍ ജനിച്ച ജാതിയുടെ പേരില്‍ എന്നെ ആരും പാടാന്‍ വിളിച്ചിട്ടില്ല. ടാഗോര്‍ തീയേറ്ററില്‍ നടന്ന മുസ്ലിം ലീഗിന്റെ ഒരു പരിപാടിയില്‍ ഞാന്‍ പാടിയതിന് എനിക്ക് നേരെ വധ ഭീഷണി വരെ ഉണ്ടായി.

ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു നാള്‍ ഞാന്‍ പാടും എന്നു പറയുന്ന യേശുദാസിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. എന്തു കൊണ്ടാണ് അങ്ങു ഗുരുവായൂര്‍ അമ്പലനടയില്‍ പാടണമെന്ന് വാശിപ്പിടിക്കുന്നത് . എവിടെ നിന്ന് പാടിയാലും കൃഷ്ണന്‍ കേള്‍ക്കും. അതു തിരിച്ചറിയാനുള്ള ബുദ്ധി താങ്കള്‍ക്ക് ഉടന്‍ ഉണ്ടാവട്ടെ എന്നും ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. കേരളാദിത്യപുരം കേളമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് നല്‍കിയ സ്വീകരണച്ചടങ്ങിലാണ് അദ്ദേഹത്തോട് ഞാന്‍ ഇക്കാര്യം പറഞ്ഞത്.

മറ്റു വിഭാഗക്കാരില്‍ സോപാനസംഗീതം ആലപിക്കുന്ന ആള്‍ക്കാര്‍ ഉണ്ടോ?

ജോഷ്വല്‍ ബാബു എന്ന ചെണ്ട കൊട്ടുന്ന ആളാണ്‌ സോപാനസംഗീതം.കോമിന്റെ ഉദ്ഘാടനം ചെയ്തത്.അദ്ദേഹം ഈയിടെ ഇടക്കകൊട്ടി ശിവസ്തുതി പാടി സോപാനസംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു. സോപാനസംഗീതത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ മുസ്ലിംമതക്കാരനാണ് അദ്ദേഹം.
മഞ്ച് സ്റ്റാറില്‍ രണ്ടാം സ്ഥാനം നേടിയ ശ്വേത അശോകും നന്നായി ഇടക്ക വായിക്കും.ഞാന്‍ പറഞ്ഞു വരുന്നത് ജാതിമതലിംഗഭേദമന്യേ ആര്‍ക്കും സോപാന സംഗീതം ആലപിക്കാം എന്നാണ്.

ഞരളത്ത് കലാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ?

കലയ്ക്കു വേണ്ടി ഒരു ആശ്രമം ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കും. എന്നാല്‍ ഇതു ഒരു ട്യൂഷന്‍ സെന്റര്‍ അല്ല. ആര്‍ക്കും പെന്‍ഷന്‍ നല്‍കാനും ഉദ്ദേശിക്കുന്നില്ല. കേരള സംഗീതത്തിനെ സംബന്ധിച്ച എല്ലാം ഇവിടം ഉണ്ടാവും. പുസ്തകങ്ങള്‍, വാദ്യോപരണങ്ങള്‍ അങ്ങനെ എല്ലാം.സോപാന സംഗീതം അഭ്യസിപ്പിക്കാനും പദ്ധതിയുണ്ട്. ഇവിടെവച്ചു മറ്റു കലകള്‍ അഭ്യസിപ്പിക്കാന്‍ ആര്‍ക്കെങ്കിലും താല്പ്പര്യമുണ്ടെങ്കില്‍ അതിനു അവസരം ഒരുക്കും. കലാസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പണച്ചിലവുമില്ലാതെ ആര്‍ക്കും വേണേലും ഇവിടെ വന്നു ഒന്നു രണ്ടു ദിവസം താമസിക്കാം.

സോപാനസംഗീതം .കോമിന്റെ പ്രവര്‍ത്തനങ്ങള്‍?

സോപാനസംഗീതം ജനങ്ങളില്‍ എത്തിക്കുക എന്നു തന്നെയാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം. സോപാന സംഗീതത്തിലെ ഗുരുക്കന്‍മാരെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുക. കേരളത്തില്‍ 48 ഓളം സോപാന സംഗീതകാരന്‍മാര്‍ മാത്രമെ ഇന്നുള്ളൂ. അവരില്‍ 20 പേര്‍ മാത്രമെ ഇന്ന് സജീവമായി കലാരംഗത്തുള്ളൂ. ഇവരെ കലാരംഗത്ത്‌ നിലനിര്ത്തേണ്ടത് ഉണ്ട്.
ഇപ്പോള്‍ത്തന്നെ വെബ്സൈറ്റില്‍ ഇരുപത്തിയെട്ടോളം ഗുരുക്കന്മാരുടെ വിവരങ്ങള്‍ അവരുടെ പാട്ടുകളോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഫോണ്‍ നമ്പര്‍ അടക്കമാണ് നല്‍കുന്നത്. ആള്‍ക്കാര്‍ക്ക് അവരെ നേരിട്ട് ബന്ധപ്പെടാനാണ് ഇങ്ങനെ നല്‍കുന്നത്. എല്ലാവര്‍ക്കും വേദി ലഭിക്കണം .ഹരിഗോവിന്ദന് മാത്രമായി ഇതുകൊണ്ടു നേട്ടം വേണ്ട.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

ഷാജികുമാര്‍: മലയാളകഥയുടെ യൗവ്വനം‍‍‍‍











മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ച എവിടെയെത്തി നില്‍ക്കുന്നുവെന്ന അന്വേഷണം അവസാനിക്കുക ഒരുപക്ഷേ പി വി ഷാജികുമാര്‍ എന്ന പേരിലായിരിക്കും. യുവകഥാകൃത്തുക്കളുടെ നിരയില്‍ ചുരുങ്ങിയ കാലംകൊണ്ടു ഏറെ ശ്രദ്ധനേടിയ എഴുത്തുകാരനാണ്‌ ഷാജികുമാര്‍. ഇരുപത്തിമൂന്നാം വയസ്സില്‍ ആദ്യ കഥാസമാഹാരം 'ജനം ' ഡി സി ബുക്സ് പുറത്തിറക്കി. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായിട്ടുള്ള ഷാജികുമാര്‍ കഥകളില്‍ ഒരേസമയം ഉത്തരാധുനിക ഭാവുകത്വവും നാടോടിക്കഥകളുടെ പാരമ്പര്യവും സമ്മേളിക്കുന്നു. ജീവിത്തോട്‌ ഒട്ടിനില്‍ക്കുന്ന നാട്ടുബിംമ്പങ്ങളും മികച്ച ക്രാഫ്റ്റും കരുത്തായി മാറുന്ന ഈ കഥകളില്‍ വായനക്കാരന്‍ കണ്ടെത്തുക സ്വന്തം ജീവിതംതന്നെയാണ്.

ഓര്‍മ്മകള്‍ തെയ്യം തുള്ളുന്ന കഥകളെഴുതിയ ഈ എഴുത്തുകാരന് ലഭിച്ച പുരസ്ക്കാരങ്ങള്‍ എണ്ണത്തില്‍ ഏറെയാണ്‌. കഥയ്ക്ക് തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്ത മലയാളി സമാജം എന്‍ഡോവ്‌മെന്റ്, മലയാള മനോരമ- ശ്രീ കഥാപുരസ്‌കാരം, മാധ്യമം കഥാ അവാര്‍ഡ്, ഭാഷാപോഷിണി കഥാപുരസ്‌കാരം, മലയാളം കഥാസമ്മാനം, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കലാലയകഥാ അവാര്‍ഡ്, രാജലക്ഷ്മി കഥാപുരസ്‌കാരം, ബഷീര്‍സ്മാരക പുരസ്കാരം, കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നാട്ടുമണമുള്ള കഥകളിലൂടെ ഗൗരവപൂര്‍ണമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചെറുപ്പക്കാരനില്‍ മലയാള സാഹിത്യലോകത്തിനു ഏറെ പ്രതീക്ഷയാണ്. ഷാജിയുടെ പുതിയ കഥാസമാഹാരമായ 'വെള്ളരിപ്പാടം' തിങ്കളാഴ്ച ഡിസിബുക്സ് പുറത്തിറക്കും. മലയാള കഥയുടെ യുവവസന്തം ഷാജികുമാര്‍ വൈഗ ന്യൂസിനോട് സംസാരിക്കുന്നു.

എന്താണ് താങ്കള്‍ക്കു കഥ?

ഒരു ചെറുപ്പക്കാരന്‍ എന്നനിലയില്‍ ഒരുപാട് പരിമിതികളുള്ള ഒരാളാണ് ഞാന്‍ . എത്രശ്രമിച്ചിട്ടും ഉള്‍ഭയവും അപകര്‍ഷതയും വിട്ടുപോകാത്ത ഒരു പ്രതിസന്ധി എനിക്കുണ്ട് . ഈ അപൂര്‍ണ്ണതയെ പൂരിപ്പിക്കാനുള്ള വഴിയാണ് എനിക്ക് കഥ . ആശങ്കകളുടെ, ഒറ്റപ്പെടലുകളുടെ , വേവലാതികളുടെ ഇരുള്‍ഗുഹയിലേക്ക് സ്നേഹത്തിന്റെ ചൂട്ടും കത്തിച്ച് കഥ എന്റെ കൂടെ വരുന്നു.

എഴുത്ത് രീതികള്‍ ?

കഥ വായനക്കാരോട് ഇടപെടണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് വളഞ്ഞു വളഞ്ഞു വായനക്കാരനിലേക്ക് കഥയെ കൊണ്ട് പോകാന്‍ ശ്രമിക്കാറില്ല. എഴുതുമ്പോള്‍ ഇത് ശ്രദ്ധിക്കാറുണ്ട് . അതില്‍ എത്രമാത്രം വിജയിച്ചു എന്നറിയില്ല. വ്യത്യസ്ത കഥകള്‍ പറയണമെന്നാണ് ആഗ്രഹം; വ്യതസ്ത രീതികള്‍ പരീക്ഷിക്കുന്നതിനെക്കാള്‍ .

ആദ്യമെഴുതിയത് ?

നാടകം,കവിത ,കഥ ,ലേഖനം ഇതിലെല്ലാം കുറേ പരീക്ഷണങ്ങള്‍ നടത്തി . കഥയായിരുന്നു കൂടുതല്‍ ഇഷ്ടപ്പെടുത്തിയത്. ആദ്യകഥ ദേശാഭിമാനി വാരികയില്‍ . ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോള്‍ .

പല കഥകളിലും വടക്കന്‍ ബിംബങ്ങളും ശൈലികളും കാണുന്നു. സ്വന്തം ജീവിതസാഹചര്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണോ ഇത് ?അതോ മന:പൂര്‍വ്വം വരുത്തുന്നതോ?

കാസര്‍കോട് ജില്ലയിലെ കാലിച്ചാംപൊതിയെന്ന തനി നാട്ടിന്‍ പുറത്താണ് ഞാന്‍ ജനിച്ചത്‌.നിറയെ തെയ്യങ്ങളും കമ്മ്യൂണിസ്റ്റുകാരും മരണങ്ങളും അണിയറയിലായ കാര്യങ്ങ ളുമുള്ള പ്രദേശം. പഠിത്തം കഴിയുംവരെ അവിടം വിട്ടുള്ള ഒരു ജീവിതം എനിക്കുണ്ടായിട്ടില്ല. ഞാന്‍ അനുഭവിച്ച ജീവിതം അതാണ്‌ . ആ ജീവിതമല്ലാതെ വേറൊന്നും എഴുതാന്‍ എനിക്കറിയില്ല . കൂടുതല്‍ അറിയുമ്പോള്‍ മാറിയേക്കും . പൂരക്കളി കളിച്ച , കബഡി കളിച്ചു അടികൂടിയ ,പ്രകടനത്തിന് പോയ പുഴയില്‍ ജീവിച്ച കാലത്തിന്റെയൊക്കെ നാടന്‍വാറ്റ് ലഹരി മനസ്സില്‍ ഉണ്ട് .കാലിച്ചാംപൊതിക്കാരന്‍ അല്ലായിരുന്നെങ്കില്‍ ഞാന്‍ കഥ എഴുതുമായിരുന്നില്ല.

നാട്ടുമണമുള്ള കഥകളാണ്‌ എഴുതിയതില്‍ പലതും . തെയ്യങ്ങളും വിശ്വാസവും പല കഥകളിലും ആവര്‍ത്തിച്ചു കാണപ്പെടുന്നു. കലാലയ ജീവിതത്തില്‍ ഇടതുപക്ഷസഹയാത്രികനായിരുന്നല്ലോ ? കഥകളിലെയും ജീവിതത്തിലെയും വൈരുദ്ധ്യം?


നേരത്തെ പറഞ്ഞപോലെയുള്ള ജീവിതപരിസരം ഫില്‍ ചെയ്തു എന്ന ഒറ്റക്കാര്യമേ ഞാന്‍ ചെയ്തിട്ടുള്ളൂ . എന്റെ കഥകള്‍ എന്റേതല്ല എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ടുതന്നെ . എന്റെ കഥകളുടെ പേറ്റന്റ്‌ മരിച്ചവരും ജീവിക്കുന്നവരുമായ അനുഭവങ്ങളുടെ പി എച്ച് ഡി എടുത്തവര്‍ക്ക് മാത്രമാണ് ,പിന്നെ വൈരുദ്ധ്യം, അമ്പലങ്ങളിലെ വെളിച്ചപ്പാടന്മാര്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് . തലേന്ന് തെയ്യംകെട്ടി ദൈവത്തെ വിളിക്കുന്ന കേളുവേട്ടന്‍ പിറ്റേദിവസം മാര്‍ച്ചിനുപോയി പൊലീസിന്റെ തല്ലു കൊള്ളുന്നത്‌ ഞാന്‍ അറിഞ്ഞിട്ടുണ്ട് . പിന്നെ ഇത് വൈരുധ്യം ഒന്നുമല്ല , ജീവിതത്തിന്റെ ശീലമായാണ് എനിക്ക് തോന്നിയത് . അത് തന്നെയാണ് എന്റെ കഥകളിലും വന്നിട്ടുള്ളത്. അതിന്റെ വളരെ ആഴമേറിയ സൈദ്ധാന്തിക കാര്യങ്ങളില്‍ എനിക്ക് വലിയ പിടിപാടുകള്‍ ഇല്ലാത്തതു ഭാഗ്യം.
എഴുത്തില്‍ ഇടതു പക്ഷവും വലതുപക്ഷവും എന്ന് വേര്‍തിരിച്ചാല്‍ താങ്കള്‍ എതുപക്ഷത്തായിരിക്കും?
ഞാന്‍ എല്ലാക്കാലവും ഇടതുപക്ഷക്കാരനായിരിക്കും. പക്ഷെ അതൊരു പാര്‍ട്ടി അനുയായിയെന്ന നിലയിലല്ല. മനുഷ്യരും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെട്ട ലോകത്തെ സാമൂഹികമായി കാണുക , അറിയുക ,ഇടപെടുക എന്ന രീതിയല്‍ ഉള്ള ഇടതുപക്ഷത്തില്‍ ആണെന്റെ വിശ്വാസം .

സമകാലീന മാധ്യമപ്രവണതകളെക്കുറിച്ച് പ്രതിപാദിക്കുന്ന അതിശക്തമായ രണ്ട് കഥകള്‍ എഴുതിയിട്ടുണ്ടല്ലോ;കണ്ണുകീറലും, വെള്ളരിപ്പാടവും. ഇന്നത്തെ മാധ്യമപ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു?

പ്രശ്നങ്ങളെ അതിന്റെ തീവ്രതയോടെ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട് . പക്ഷെ അതോടൊപ്പം വളരെ ബോറായ സംഭവങ്ങളെ പര്‍വതീകരിച്ച് കാണിക്കാനുള്ള ശ്രമങ്ങളും തീവ്രമായുണ്ട്. കത്തുന്ന പ്രശ്നങ്ങളേക്കാള്‍ ഫാഷന്‍ ഷോയും രാഖി സാവന്ത്‌ ആരെ താലികെട്ടും എന്നുള്ളതാണ് മാധ്യമങ്ങളുടെ ഉത്ക്കണ്ഠ. മരിച്ച പാപ്പാനേക്കള്‍ ആനയ്ക്ക് അരികില്‍ ഉണ്ടായിരുന്ന സിനിമാതാരങ്ങളെക്കുറിച്ച് വാര്‍ത്ത‍ അവതരിപ്പിക്കും വിധം നെഗറ്റീവായി മാധ്യമ രീതി മാറിയിരിക്കുന്നു .എല്ലാം ആഘോഷിക്കാന്‍ ഉള്ളതാണെന്ന് മാധ്യമങ്ങള്‍ നമ്മളെക്കൊണ്ട് തീരുമാനിപ്പിച്ചു കൊണ്ടിരിക്കുന്നു .

കലാലയ ജീവിതത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് താങ്കള്‍. ചുരുങ്ങിയ കാലം കൊണ്ടു നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചു. സഹഎഴുത്തുകാരുടെ കൃതികള്‍ എങ്ങനെ വിലയിരുത്തുന്നു?

സന്തോഷേട്ടന്‍മാര്‍ക്കും ( ഏച്ചിക്കാനവും സന്തോഷ്‌ കുമാറും) സുഭാഷേട്ടനും ശേഷം വരുന്ന ചെറിയ തലമുറയാണ് ഞങ്ങള്‍ . ഇവര്‍ ഉയര്‍ത്തുന്ന ജീവിതംനോക്കി അത്ഭുതപ്പെടുന്നതിനൊപ്പം കഴിയാംവിധം മല്‍സരിക്കണം എന്ന വാശി ഞങ്ങള്‍ ബാലസംഘത്തിനുണ്ട് . എല്ലാവരും തീക്ഷണമായിത്തന്നെ തങ്ങളുടെ അനുഭവങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. ഏറെപ്പേരുണ്ട് ഈ നിരയില്‍, ഒരു സമരം വിജയിപ്പിക്കാന്‍ തക്കവണ്ണം .

യുവഎഴുത്തുകാരില്‍ പലരും ലൈംഗികഅതിപ്രസരമുള്ള കഥകളും മറ്റും എഴുതി ശ്രദ്ധനേടാനാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ടല്ലോ?

അങ്ങനെയുണ്ടെന്ന്‌ തോന്നുന്നില്ല . പ്രമേയം അങ്ങനെ ആവശ്യപെടുന്നുണ്ടെങ്കില്‍ അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പക്ഷെ മസാല പടങ്ങളില്‍ എന്നപോലെ ചേര്‍ക്കാന്‍വേണ്ടി ചേര്‍ക്കുന്നതിനോട് യോജിപ്പില്ല. മാത്രമല്ല ബഹുഭൂരി പക്ഷവും രഞ്ജിനി ഹരിദാസ്‌, റിമി ടോമി, തുടങ്ങിയവര്‍ നടത്തുന്ന എല്ലാ ആഭാസത്തരങ്ങളെയും ആരാധനയോടെ കാണുന്നതില്‍ പ്രശ്ന്നമില്ല , വായിക്കാന്‍ ആളില്ലാത്ത കഥയില്‍ അത് വന്നാല്‍ വലിയ തെറ്റ് .

ജീവിതം ആഘോഷമാക്കുന്ന യുവതലമുറയില്‍ നിന്നു ഗൗരവമുള്ള രചനകള്‍ പ്രതീക്ഷിക്കാമോ? അരാഷ്ട്രീയ രചനകളാണ് പലരുടേതും? യുവഎഴുത്തുകാരില്‍ പലരും സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടാറില്ല?

ഒരാള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ല കാര്യം അയാള്‍ എന്ത് എഴുതുന്നു എന്നതിലാണ് അയാളുടെ രാഷ്ട്രീയം കിടക്കുന്നത് .ഞാന്‍ ഇങ്ങനെ നോക്കിക്കാണുവാനാണ് ഇഷ്ടപെടുന്നത് . അരാഷ്ട്രീയം എന്നതിന്റെ അര്‍ഥം എല്ലാം മാറിക്കഴിഞ്ഞു. രാഷ്ട്രീയം എന്ന പദം രാഷ്ട്രീയക്കാര്‍ പോലും ഉച്ചരിക്കാന്‍ ഇഷ്ട്ടപെടുന്നില്ല ഇപ്പോള്‍. അവനവന്റെ വയര്‍ എത്ര കൂടി, പുതിയ മൊബൈല്‍ എങ്ങനെ വാങ്ങാം എന്നതൊക്കെയാണ് അവര്‍ക്കുപോലും സീരിയസ് വിഷയങ്ങള്‍. അപ്പോള്‍പ്പിന്നെ ഒരാളും മൈന്‍ഡ് ചെയ്യാത്ത പാവം എഴുത്തുകാരന്റെ അവസ്ഥ എന്തായിരിക്കും. പക്ഷെ ജീവിതത്തെ 100% പ്രതിബദ്ധതയോടെ എഴുതുയെന്നതില്‍ തന്നെ ഒരു രാഷ്ട്രീയമുണ്ട്.

എഴുത്തിലെ സാമൂഹ്യ പ്രതിബദ്ധത?

പരാജയപ്പെട്ടവനെ കുറിച്ചാണ് എല്ലാ കഥകളും സംസാരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരാജയപ്പെട്ടവനെ പകര്‍ത്തുമ്പോള്‍ തന്നെ അവന്‍ ഒരു സാമൂഹ്യ ഇടപെടല്‍ നടത്തുകയാണ്. നിലനില്‍ക്കുന്ന ഇടം കാണാതെ ഒരാള്‍ മുന്നോട്ടുപോകുക എന്നത് എനിക്ക് വിഷമകരം ആണ് . ഞാന്‍ ഇടപെടുന്നത്‌ ഒരു മനുഷ്യന്‍ എന്ന നിലയിലാണ്. എഴുത്തുകാരന്‍ എന്നനിലയിലല്ല. ഏഴുതുന്നവര്‍ എല്ലാം അങ്ങനെ സമരങ്ങളില്‍ പങ്കെടുക്കണമെന്നോ അടികൊള്ളണമെന്നോ പറയാന്‍ ഞാനാളല്ല .

എംസിഎ ബിരുദധാരിയായ താങ്കള്‍ എന്തുകൊണ്ടാണ് ബ്ലോഗെഴുത്ത് തുടങ്ങാന്‍ വൈകിയത്.?ബ്ലോഗ്‌ ഒരു സാഹിത്യരൂപമായി കണക്കാക്കുന്നില്ലേ?

കമ്പ്യൂട്ടറാണ് പഠിച്ചതെങ്കിലും കമ്പ്യൂട്ടറില്‍ മലയാളമെഴുത്ത് ഇപ്പോഴും പ്രയാസമാണ്. കഥകള്‍ കൈകൊണ്ട് എഴുതിയ ശീലമേയുള്ളൂ .എത്രശ്രമിച്ചിട്ടും കഥ ഏകാഗ്രതയോടെ കമ്പ്യൂട്ടറിലെഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല,അറിയില്ല. ബ്ലോഗ്‌ തുടങ്ങുന്നതുപോലും സുഹൃത്തുക്കള്‍ മുന്കയ്യെടുത്താണ്. ഞാനതില്‍ ഒന്നുമല്ല. മാറ്റര്‍ എഴുതി എന്നതൊഴിച്ച്.

ജീവിതമുള്ള കഥകളെഴുതിയ എഴുത്തുകാരനില്‍ നിന്നു നോവല്‍?

ഒരു നോവലിന്റെ ഇഷ്ടങ്ങളില്‍ ആണിപ്പോള്‍. അലസത, ചുറ്റല്‍ തുടങ്ങിയ അസുഖങ്ങള്‍ക്കു ആയുര്‍വേദ കഷായം ഉണ്ടെങ്കില്‍ വാങ്ങിക്കഴിക്കണം.

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?

പലകാലങ്ങളില്‍ പലരാണ്. പലരും വന്നും പോയി.സക്കറിയയോടുള്ള ഇഷ്ടം ഇത് വരെ കുറഞ്ഞിട്ടില്ല .എം സുകുമാരന്‍, ഉറൂബ്‌ , ആനന്ദ്‌, മാധവിക്കുട്ടി, കോവിലന്‍, സാറാ ജോസഫ്‌... ഇവരുമുണ്ട് കൂടെ . കൊച്ചുബാവ, അയ്മനം ജോണ്‍, ഇടശ്ശേരി,കുഞ്ചന്‍ നമ്പ്യാര്‍, ദസ്തയോവസ്കി , മാര്‍ക്വേസ് , പുതിയ തലമുറയില്‍ രണ്ടു സന്തോഷേട്ടന്‍മാര്‍, സുഭാഷേട്ടന്‍ അങ്ങനെനീളുന്നു. ആരോടും വെറുപ്പ്‌ തോന്നിയിട്ടില്ല . എഴുത്തങ്ങനെ വെറുക്കപ്പെടേണ്ട കാര്യമല്ല. കോവിലന്‍ പറഞ്ഞത് പോലെ :'എതു പതിരിനിടയിലും നെല്ലുണ്ടാകും. നെല്ല് പെരുക്കാനാണ് ഏറെ ഇഷ്ടം.

ഇഷ്ടകൃതി?

അങ്ങനെ പറയാന്‍ പറ്റില്ല. ഏറെയുണ്ട് . എന്നാലും യയാതിയും ആരോഗ്യനികേതനവും കാരമസോവ്‌ സഹോദരന്മാര്‍ ഒക്കെയിപ്പോഴും കിട്ടിയാല്‍ വായിക്കും.സുന്ദരികളും സുന്ദരന്മാരും വീണ്ടും വായിക്കും. മഹാഭാരതവും ബൈബിളും ഖുറാനും മനസ്സിലാക്കി വായിക്കുന്നു. ഇനിയും എത്രയോ വായിക്കപ്പെടാത്ത പുസ്തകങ്ങള്‍ ....

കഥകളെ എങ്ങനെ വിലയിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്?


അങ്ങനെ ആഗ്രഹങ്ങളൊന്നുമില്ല. മലയാളകഥയുടെ 100വര്‍ഷത്തിലധികമുള്ള പാരമ്പര്യത്തില്‍ ഷാജി കുമാര്‍ എന്ന കാലിച്ചാംപൊതിക്കാരന്‍ ഒന്നുമല്ലെന്ന പൂര്‍ണ ബോധ്യമെനിക്കുണ്ട്. എത്ര ബോറനെഴുത്തുകാരനും അപരിചിതനായൊരു വായനക്കാരന്‍ ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നു. ആ വായനക്കാരനു വേണ്ടി എല്ലാക്കാലത്തും എഴുതാന്‍ കഴിയണമെന്ന ആഗ്രഹമുണ്ട് , ആര്‍ത്തിപൂണ്ട ആഗ്രഹമാണ് . പക്ഷേ അതിനുവേണ്ട സ്വയം പൊളിച്ചെഴുത്തിനു ഞാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

പി വി ഷാജി കുമാര്‍
1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ ജനനം.
അച്ഛന്‍: പരേതനായ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്‍
അമ്മ: തങ്കമണി പി വി
കാസര്‍ഗോഡ് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം സി എ ബിരുദം
മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments