അവാര്‍ഡുകള്‍ സ്വീകരിക്കില്ല; ലക്ഷ്യം സോപാനസംഗീതത്തിന്റെ നിലനില്‍പ്പ്












ഇടയ്ക്ക തോളിലേറ്റി പാടുന്ന അതേ ആവേശമാണ് ഹരിഗോവിന്ദന്റെ പ്രവൃത്തികളെ നയിക്കുന്നത്. പാടുമ്പോള്‍ ഹരിഗോവിന്ദന്റെ മനസ്സില്‍ ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ .പാട്ടു നന്നാവുക . ആസ്വാദക മനസ്സിനെ സന്തോഷിപ്പിക്കുക.പുരസ്ക്കാരങ്ങളോ പാട്ടു പാടി കിട്ടുന്ന പ്രശസ്തിയോ ഒന്നും ഹരിഗോവിന്ദന്‍ ആലോചിക്കാറില്ല. അനുഷ്ഠാനങ്ങളുടെ ശ്രീകോവില്‍ നിന്ന് സോപാനസംഗീതത്തെ ജനമനസ്സുകളുടെ ഈശ്വരമുറ്റത്തെത്തിച്ച ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഇങ്ങനയല്ലാതെ മറ്റെങ്ങനെയാണ് പെരുമാറുക.

വര്‍ഷം പന്ത്രണ്ടിലേറെ വെറുതെ പോയി. സര്‍ക്കാരും അധികാരസ്ഥാപനങ്ങളും സഹായിക്കുമെന്ന് കരുതിയത്‌ മഠയത്തരം. ഈ തിരിച്ചറിവ് വന്നപ്പോഴാണ് ഹരിഗോവിന്ദന്‍ സ്വന്തം വഴിയില്‍ നടന്നു തുടങ്ങിയത്. ഹരിഗോവിന്ദന്‍ പ്രഖ്യാപിച്ചു: അച്ഛന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഇടയ്ക്ക ലേലം ചെയ്യും . സ്വന്തം കുടുംബത്തെ പോറ്റാന്‍ പണം കണ്ടെത്താനായിരുന്നില്ല അത്. കേരളീയ സംഗീതത്തിനായി അച്ഛന്റെ പേരില്‍ ഒരു സ്മാരകം; അതായിരുന്നു ആ സംഗീത ഉപാസകന്റെ ലക്ഷ്യം.വാര്‍ത്തകളില്‍ ഉരുണ്ടഅക്ഷരങ്ങളായി ആ പ്രഖ്യാപനം രൂപപ്പെട്ടെങ്കിലും സഹായത്തിനായി മന്ത്രിമാരോ രാഷ്ട്രീയ കലാസാംസ്ക്കാരിക നായകന്മാരെയോ കണ്ടില്ല.

ലേലപ്രഖ്യാപനം സംബന്ധിച്ചു പ്രമുഖരില്‍ പലരും ഒരേ ഈണമായപ്പോള്‍ അയല്‍ക്കാരിയായ കല്യാണിയമ്മയെ പോലെ ചിലര്‍ ഹരിഗോവിന്ദനെ സഹായിക്കാനെത്തി. തന്റെ പതിനാറു സെന്റ് പുരയിടം സംഗീതസ്മാരകത്തിനായി വിട്ടുകൊടുത്തു. സര്‍ക്കാരിന്റെ സഹായമില്ലാതെ ഞരളത്ത് രാമപ്പൊതുവാളിന്റെ പേരില്‍ ഒരു കലാശ്രമം പണിതുയര്ത്തുന്നതിനുള്ള തിരക്കിലാണ് ഹരിഗോവിന്ദന്‍ ഇപ്പോള്‍. സോപാനസംഗീതത്തെ കുറിച്ചും തനിക്കും കേരളസംഗീതത്തിനും നേരിടേണ്ടി വന്ന അവഗണനയെ കുറിച്ചും ഹരിഗോവിന്ദന്‍ വൈഗാന്യൂസിനോട് സംസാരിക്കുന്നു.

സോപാനസംഗീതത്തില്‍ തുടക്കം എങ്ങനെയായിരുന്നു?

അച്ഛന് അറുപതു വയസ്സുള്ളപ്പോള്‍ ഉണ്ടായ മകനാണ് ഞാന്‍. അദ്ദേഹം പാടിയ അപൂര്‍വ രാഗങ്ങളൊന്നും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല . അഞ്ചു വയസ്സുമുതല്‍ അച്ഛന്റെ സഹായിയായി പോകുമായിരുന്നു. അച്ഛന്‍ പാടുന്നത് കേട്ട എന്നിലും സോപാനസംഗീതത്തിന്റെ ഈണം പതിയുകയായിരുന്നു.തിരുവനന്തപുരത്തു പട്ടത്തു ഒരു അമ്മാളിന്റെ വീട്ടില്‍ വെറും ആറുദിവസം മാത്രമാണ് ഞാന്‍ പഠനം നടത്തിയതെന്ന് വേണമെങ്കില്‍ പറയാം. ഇതല്ലാതെ ശാസ്ത്രീയമായി ഒരു പഠനവും ഞാന്‍ നടത്തിയിരുന്നില്ല.

അച്ഛന്‍ നാമം ജപിക്കുന്ന കൂടത്തില്‍ കേട്ടു പഠിക്കുമായിരുന്നു ആദ്യമായി ഇടയ്ക്ക തോളിലേറ്റുന്നത് ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ രൂപകല്‍പ്പന ചെയ്ത ഒരു പ്ലോട്ടില്‍ വേഷം കേട്ടിയപ്പോഴാണ്. അച്ഛന്റെ പാട്ടു റിക്കോര്ഡ് ചെയ്തു കേള്പ്പിച്ചാണ് ആ പ്ലോട് അവതരിപ്പിച്ചത്.

വിദ്യാഭ്യാസം?

ചിറ്റൂര്‍ കോളേജില്‍ സംഗീത പഠനത്തിനു ചേര്‍ന്നിരുന്നു. പക്ഷേ ഞാന്‍ ആഗ്രഹിച്ച ഒരു പഠനം അവിടെ നിന്നും ലഭിച്ചില്ല.ഹോസ്റ്റലില്‍ പണം അടക്കാന്‍ പറ്റാതായപ്പോള്‍ സംഗീതപഠനം ഉപേക്ഷിച്ചു. പിന്നീട് ബി എ മലയാളത്തിനു ചേര്‍ന്നു. ആ വിഷയത്തില്‍ ബിഎഡും കഴിഞ്ഞു.

സംഗീതം പാരമ്പര്യമായി കിട്ടിയതല്ലേ?

അച്ഛന്റെ കൂടെ യാത്ര ചെയ്തു കേട്ടു കേട്ടുള്ള ശീലമാണ് എന്റെ പാട്ട്‌. കേട്ട പാട്ടുകള്‍ റീപ്രോഡ്യൂസ് ചെയ്യുകമാത്രമാണ് ഞാന്‍ ചെയ്തത്. സ്വന്തം തോട്ട്സ് ,ഈണങ്ങള്‍ , ശൈലികള്‍ എല്ലാം അവയില്‍ കടന്നു വരും.അച്ഛന്റെയും എന്റെയും പാട്ടു തീര്‍ത്തും വ്യത്യസ്തമാണ്. എന്നാല്‍ അച്ഛന്റെ സ്വരം എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്.

ആദ്യമായി പാടിയത് ?

1995 നവംബറില്‍ ഇടപ്പാള്‍ കുളങ്ങര സംഗീതോത്സവത്തിലാണ് ഞാന്‍ ആദ്യമായി പാടിയത്. ഞാന്‍ പാടുന്നത് അച്ഛന്‍ കേട്ടിട്ടില്ല. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അച്ഛന്റെ ജീവിതം .അച്ഛനിലെ കലാകാരനെ നിലനിര്‍ത്തിയത് അമ്മയാണ്.1996 ലാണ്‌ അച്ഛന്‍ മരിക്കുന്നത്.
പിന്നീട് സംഗീത പാരമ്പര്യം നിലനിര്‍ത്തേണ്ടത് എന്റെ കടമയായി.ഇതുവരെ 3600 ഓളം വേദിയില്‍ ഞാന്‍ പാടിയിട്ടുണ്ട്.മൂന്നു വര്‍ഷമായി ഇടക്കകൊട്ടാന്‍ പെരിങ്ങോട് സുബ്രഹ് മണ്യനും കൂട്ടിനുണ്ട്.ഉദ്ഘാടനപരിപാടികളില്‍ ഞാന്‍ ഒറ്റയ്ക്കാണ് പോകാറുള്ളത്.

സോപാനസംഗീതാലാപനത്തിനു പുറമേ മറ്റു ജോലി?


മഞ്ചേരിയിലെ ഒരു അണ്‍എയ് ഡഡ് സ്കൂളില്‍ ഞാന്‍ അധ്യാപനായിരുന്നു. സര്‍ക്കാര്‍ തരുന്നതിലും കൂടുതല്‍ ശമ്പളം അവര്‍ തരുമായിരുന്നു. പക്ഷേ മിക്ക ദിവസവും പരിപാടി ഉള്ളതിനാല്‍ എനിക്ക് ക്ലാസ് എടുക്കാന്‍ അധികം അവസരം ലഭിക്കാറില്ല. അതുകൊണ്ടു ആ ജോലി രാജി വച്ചു. നമ്മള്‍ ചെയ്യുന്ന ജോലി ആത്മാര്‍ഥമായിരിക്കണം എന്നു എനിക്ക് നിര്‍ബന്ധമുണ്ട്.

സോപാനസംഗീതത്തെ സര്‍ക്കാര്‍ ഒരുതരത്തിലും പരിഗണിച്ചില്ലേ?

97 മുതല്‍ മാറിമാറിവരുന്ന സര്‍ക്കാരുകളോടു ഇപ്പോഴുള്ള സോപാന സംഗീതത്തെ നിലനിര്‍ത്താനും സംഗീതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും കേരളസംഗീതോത്സവം നടത്താനും ആവശ്യപ്പെട്ടു.ഗ്രാമീണ ഗാനങ്ങളുടെ ആകെത്തുകയാണ് കേരള സംഗീതം.എന്നാല്‍ അവഗണനയായിരുന്നു ഫലം.എ കെ ആന്റണി, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി എം എം ബേബി തുടങ്ങിയവരൊക്കെ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞു. ഉറപ്പില്‍ വിശ്വസിച്ചു 12 വര്‍ഷം കളഞ്ഞു. കുറേ കൊല്ലം കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഇടയ്ക്ക ലേലം ചെയ്യുമെന്ന് പറഞ്ഞത്.

ഞരളത്ത് സോപാന സംഗീതോത്സവം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നല്ലോ?

കഴിഞ്ഞ നവംബര്‍ ഡിസംബര്‍ മാസത്തില്‍ സര്‍ക്കാര്‍ ഞരളത്ത് സംഗീതോത്സവത്തിനു വേണ്ടി ഒരു ലക്ഷം രൂപ മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതുവരെ അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. ഈ മാര്‍ച്ചില്‍ തുക ലാപ്സായി പോകും.ഈ പണം തന്നാല്‍ നല്ല രീതിയില്‍ ഞങ്ങള്‍ സംഗീതോത്സവം നടത്താം എന്നു പറഞ്ഞതാണ് . ഞരളത്ത് രാമപൊതുവാളിന്റെ പേരില്‍ സംഗീതോത്സവം നടത്താന്‍ ഈ തുക ധാരാളം മതി.അക്കാദമി സെക്രട്ടറി പഴശ്ശി പ്രഭാകരന്‍ രണ്ടു തവണ മീറ്റിംഗ് വിളിച്ചു.പക്ഷേ എന്നെ ക്ഷണിച്ചിരുന്നില്ല.

ഇക്കാര്യത്തില്‍ സാംസ്ക്കാരിക വകുപ്പില്‍ നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെ?

സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു താല്‍പ്പര്യവുമില്ല. ഞാന്‍ എം എ ബേബിക്ക് ഒരു കത്തയച്ചു. സര്‍ക്കാരെന്ന നിലയ്ക്കോ മന്ത്രിയെന്ന നിലയ്ക്ക് നിങ്ങള്ക്ക് ഒന്നും ചെയ്യാനായില്ല . ഒരു വ്യക്തിയെന്ന നിലയ്ക്ക് ഞരളത്ത് കലശ്രമത്തിനു 10000 രൂപ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് എടുത്തു തരാമോ എന്നു. എന്നാല്‍ അദ്ദേഹം കലാശ്രമം അനാവര്ത്തന ഫണ്ട് എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 15000 രൂപ അനുവദിച്ചു.ഞാന്‍ അദ്ദേഹത്തോട് വ്യക്തിപരമായി തുക ആവശ്യപ്പെട്ടു കൊണ്ടു അയച്ച കത്ത് റെഫ്രന്‍സ് കാണിച്ചാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിച്ചത്. ഞാന്‍ ഒംബുഡ്സ്മാനോടു പരാതിപ്പെട്ടാല്‍ സാംസ്ക്കാരിക മന്ത്രി നിയമനടപടിക്കു വിധേയമാകേണ്ടി വരും.ആ പണം സ്വീകരിച്ചു. ഞാന്‍ അഹങ്കാരിയാണെന്ന് വീണ്ടും പറയിപ്പിക്കരുതല്ലോ .

വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ താങ്കള്‍ക്കു അനുകൂലമായ നിലപാടെടുത്തിരുന്നല്ലോ?

അങ്ങനെയുണ്ടായിട്ടില്ല. ആരെങ്കിലും സഹായിക്കുമെന്ന് കരുതി ഞാന്‍ ഒരു നിലപാടും എടുത്തിട്ടുമില്ല. ഉമ്മന്‍ചാണ്ടിഎന്റെ വീടു സന്ദര്‍ശിക്കാന്‍ ഒരുങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞു. വീടു സന്ദര്‍ശിക്കുന്നതിനു മുന്‍പ് കെപിസിസിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമോ എന്നു ഞാന്‍ ചോദിച്ചു. അതിനു അദ്ദേഹത്തിന് മറുപടി ഉണ്ടായിട്ടില്ല. അതുകൊണ്ടു ഇതുവരെ അദ്ദേഹം വീടു സന്ദര്‍ശിച്ചിട്ടുമില്ല. കുമ്മനം രാജശേഖരന്‍ വീട്ടില്‍ വന്നു ഇടത് വലതു സര്‍ക്കാരുകളെ കുറ്റം പറഞ്ഞു. നിങ്ങള്ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു ഞാന്‍ ചോദിച്ചു.അപ്പോള്‍ അദ്ദേഹത്തിനും മിണ്ടാട്ടമില്ല. ഇവരൊക്കെ ആദ്യം പ്രവര്‍ത്തിക്കാന്‍ തയ്യാറാവട്ടെ . എന്നിട്ട് വേണ്ടേ സംസാരിക്കാന്‍.

പുരോഗമനപ്രസ്ഥാനങ്ങള്‍ സഹായത്തിനെത്തിയില്ലേ?

തൊഴില്‍ അവകാശത്തിനു വേണ്ടി മുറവിളി കൂട്ടുന്ന മാര്‍ക്സിസ്റ്റുകാര്‍ തന്നെയാണ് തൊഴില്‍ നിഷേധിക്കുന്നതും. സംഘം ചേര്‍ന്നു ആര്‍ക്കും ആരെയും കൈയേറ്റം ചെയ്യാം എന്നായിരിക്കുന്നു. പാട്ട്‌ പാടല്‍ എന്റെ ധര്‍മ്മമാണ്. ആരെതിര്‍ത്താലും അതു ഞാന്‍ നിര്‍വഹിക്കും.


സഹായത്തിനായി കലാകാരന്‍മാര്‍ പോലും തയ്യാറായില്ല എന്നു പറഞ്ഞത് വായിച്ചിട്ടുണ്ട്?

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയെ പോലുള്ളവര്‍ പോലും എനിക്കൊപ്പം നിന്നില്ല. ഒരു കലയെ ഉപാസിക്കുമ്പോള്‍ ആ കലാരൂപത്തിന്റെ രക്ഷയ്ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യേണ്ടേ? സ്വന്തം സ്ഥാനം ഉറപ്പിക്കുക മാത്രമാണോ ഒരു കലോപാസകന്റെ കടമ? തനിക്കു ലഭിക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും കലയ്ക്കു വേണ്ടി വിനിയോഗിക്കേണ്ടതല്ലേ.



സോപാനസംഗീതത്തെ സംരക്ഷിക്കാന്‍ ഇടയ്ക്ക ലേലം ചെയ്യുമെന്ന വാര്‍ത്ത ഗുണം ചെയ്തോ?

തീര്‍ച്ചയായും. ഞാന്‍ പ്രതീകാത്മകമായി പറഞ്ഞതാണ് ഇടയ്ക്ക ലേലം ചെയ്യുമെന്ന്. എന്നാല്‍ പലരും എന്റെ ലക്ഷ്യത്തെ നിസ്സാരവത്ക്കരിക്കുകയാണ് ചെയ്തത്.അഴിക്കോട്‌ മാഷിനെപ്പോലുള്ളവര്‍ ഞാന്‍ പൈതൃകത്തെ തള്ളിപ്പറയുകയാണെന്നു വരെ ആക്ഷേപിച്ചു.അദ്ദേഹം പണം തന്നാല്‍ ലേലത്തില്‍ നിന്ന് പിന്മാറാം എന്നു പറഞ്ഞപ്പോള്‍ പതിവുപോലെ അഴീക്കോട് വാക്കുമാറ്റി.പ്രസംഗം കഴിഞ്ഞപ്പോള്‍ അഴീക്കോടിന്റെ ആവേശം അലിഞ്ഞുപോയിട്ടുണ്ടാവണം.

ഇപ്പോള്‍ റിസള്‍ട്ട്‌ വന്നു തുടങ്ങിയിട്ടുണ്ട് .സാധാരണക്കാരായ പലരും 100 ആയിരം രൂപയുമൊക്കെ തന്നെ സഹായിക്കും . അതിനു കണക്കും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല.

രാജേഷ് അച്യുതന്‍ എന്നയാള്‍ സോപാനസംഗീതത്തിന്റെ ഡോക്യുമെന്റേഷന് സഹകരണം വാഗ്ദാനം ചെയ്തിരുന്നല്ലോ?

രാജേഷ് അച്യുതന് കല വളര്‍ത്തുക മാത്രമായിരുന്നില്ല ലക്ഷ്യം. അദ്ദേഹത്തിനു താത്പര്യം ബിസിനസ് ആണ്.സോപാന സംഗീതകാരന്‍മാരുടെ ഡോക്യുമെന്റേഷന് 22 പേരുടെ പേര് രജിസ്റ്റര്‍ ചെയ്തതാണ്.പക്ഷേ ഇതിന്റെയൊക്കെ കോപ്പി റൈറ്റ് അദ്ദേഹത്തിനു വേണമെന്നാണ് പറയുന്നത്.ഗായകരില്‍ നിന്ന് കോണ്‍ട്രാക്റ്റ് അദ്ദേഹത്തിന്റെ കമ്പനി നേരിട്ട് വാങ്ങുമെന്ന് പറഞ്ഞു . എന്റെ ലക്ഷ്യം അദ്ദേഹത്തില്‍ നിന്ന് വിഭിന്നമായിരുന്നു.സോപാനസംഗീതം പ്രചരിപ്പിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം .അദ്ദേഹം പ്രൊജക്റ്റിനു വേണ്ടി പണം പോലും കണ്ടെത്തിയിരുന്നില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടു.

ഞരളത്ത് രാമപ്പൊതുവാള്‍ ട്രസ്റ്റിനെ കുറിച്ച്?


2009 ജനുവരിയില്‍ ട്രസ്റ്റ്‌ രൂപീകൃതമായി.കലാശ്രമാത്തിനു 16 സെന്റ്‌ സ്ഥലം തന്ന കല്യാണിയമ്മയും ഞാനും എന്റെ അമ്മയുമാണ് അംഗങ്ങള്‍. ചാര്‍ട്ടെഡ് അക്കൌണ്‍ഡിനെ വരെ നിയമിച്ചിട്ടുണ്ട് ട്രസ്റ്റിന്റെ കണക്കുകള്‍ പരിശോധിക്കാന്‍.
കലാശ്രമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അടക്കമുള്ളവര്‍ തന്നെയാണ് ചെയ്യുന്നത്. തോളില്‍ ഇടക്കയേറ്റുന്ന അതേ ആവേശത്തോടെ പണിക്കാരുടെ കൂടെ ഞാനും കൂടാറുണ്ട്. കലാപരിപാടി ഉള്ള ദിവസം വൈകുന്നേരം വന്നു കല്ലു ചുമക്കാനും മറ്റും കൂടും.

ഞങ്ങള്‍ രണ്ടും ചെയ്യുന്നു. സ്വന്തം പ്രതിഭയും തെളിയിച്ചാണ് കലയ്ക്കു വേണ്ടി നിലകൊള്ളുന്നത്‌. ഒരാളും അവന്റെ മേഖലയിലുള്ള ആളെ പ്രോത്സാഹിപ്പിക്കുകയില്ല. എം ടി വാസുദേവന്‍ നായര്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാറുണ്ടോ. അഴീക്കോട് ഏതെങ്കിലും പ്രാസംഗികരെ പ്രമോട്ട് ചെയ്യാറുണ്ടോ? ഞാന്‍ ഇങ്ങനെ ചെയ്യുന്നത് എന്റെ മഹത്വമല്ല, രാമപ്പൊതുവാളിന്റെ മകനായത്‌ കൊണ്ടുമാത്രമാണ് എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നുന്നത്.

താങ്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു വിധ പുരസ്ക്കാരങ്ങളും ലഭിച്ചില്ല?

എ ആര്‍ റഹ്മാനും , മട്ടന്നൂരിനുമൊക്കെ പത്മശ്രീ . കള്ളു കുടിച്ചും മറ്റു എന്തു തോന്ന്യാസം ചെയ്താലും അവര്‍ക്കൊക്കെ പത്മശ്രീ.ഗോപിയാശാനെ പോലുള്ളവര്‍ കള്ളു കുടിച്ചു അരങ്ങിലെത്തിയാലും ഒരു പ്രശ്നവുമില്ല. ഇവരൊക്കെ സ്വന്തം കല നിര്‍ത്താന്‍ എന്താണ് ചെയ്യുന്നത്. എന്റെ പ്രതിഭയില്‍ എനിക്ക് വിശ്വാസമുണ്ട്‌.രാഷ്ട്രീയ സ്വാധീനത്തിലല്ല ഞാന്‍ നിലനില്‍ക്കുന്നത്.ജാതിമതഭേദമില്ലാതെയാണ് ഞാന്‍ നിലകൊള്ളുന്നത്‌.

ഒരു അവാര്‍ഡും ഞാന്‍ ഇനി സ്വീകരിക്കില്ല. പത്മശ്രീയോ എന്തോ ആയിക്കോട്ടെ അവാര്‍ഡുകള്‍ ആരു തന്നാലും ഇനി ഞാന്‍ സ്വീകരിക്കില്ല.എന്നാല്‍ കലാശ്രമത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ആരു പണം നല്‍കിയാലും ഞാന്‍ സ്വീകരിക്കും.

സോപാനസംഗീതത്തില്‍ താങ്കളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുണ്ടല്ലോ?

സോപാന സംഗീതത്തില്‍ എന്തും പാടാം. കേരളത്തിലാണ് 24 അഷ്ടപദികള്‍ സോപാന സംഗീതത്തില്‍ പാടുന്നത്. പുഴയെ കുറിച്ചോ , പ്രകൃതിയെ കുറിച്ചോ എന്തും സോപാന സംഗീതത്തില്‍ ഉള്‍പ്പെടുത്താം. എല്ലാം ഈശ്വര സ്തുതിയാണ്.

ക്ഷേത്രങ്ങളിലല്ലേ സാധാരണയായി സോപാന സംഗീതം പാടാറുള്ളത്?

കെട്ടിടത്തിനുള്ളില്‍ മാത്രമല്ല ഈശ്വരനുള്ളത്. പ്രകൃതി ശ്രീകോവിലാണ്. എവിടെ നിന്നും ഞാന്‍ പാടും. ഞാന്‍ മനുഷ്യരുടെ മുന്നിലാണ് പാടുന്നത്. ബിജെപിക്കാരെന്നോ , കോണ്ഗ്രസുകാരെന്നോ .സി പിഎംകാരെന്നോ , ഹിന്ദുവെന്നോ , ക്രിസ്ത്യാനിയെന്നോ , മുസ്ലിമെന്നോ അതിനു വ്യത്യാസമില്ല.ഞാന്‍ ജനിച്ച ജാതിയുടെ പേരില്‍ എന്നെ ആരും പാടാന്‍ വിളിച്ചിട്ടില്ല. ടാഗോര്‍ തീയേറ്ററില്‍ നടന്ന മുസ്ലിം ലീഗിന്റെ ഒരു പരിപാടിയില്‍ ഞാന്‍ പാടിയതിന് എനിക്ക് നേരെ വധ ഭീഷണി വരെ ഉണ്ടായി.

ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു നാള്‍ ഞാന്‍ പാടും എന്നു പറയുന്ന യേശുദാസിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. എന്തു കൊണ്ടാണ് അങ്ങു ഗുരുവായൂര്‍ അമ്പലനടയില്‍ പാടണമെന്ന് വാശിപ്പിടിക്കുന്നത് . എവിടെ നിന്ന് പാടിയാലും കൃഷ്ണന്‍ കേള്‍ക്കും. അതു തിരിച്ചറിയാനുള്ള ബുദ്ധി താങ്കള്‍ക്ക് ഉടന്‍ ഉണ്ടാവട്ടെ എന്നും ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. കേരളാദിത്യപുരം കേളമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് നല്‍കിയ സ്വീകരണച്ചടങ്ങിലാണ് അദ്ദേഹത്തോട് ഞാന്‍ ഇക്കാര്യം പറഞ്ഞത്.

മറ്റു വിഭാഗക്കാരില്‍ സോപാനസംഗീതം ആലപിക്കുന്ന ആള്‍ക്കാര്‍ ഉണ്ടോ?

ജോഷ്വല്‍ ബാബു എന്ന ചെണ്ട കൊട്ടുന്ന ആളാണ്‌ സോപാനസംഗീതം.കോമിന്റെ ഉദ്ഘാടനം ചെയ്തത്.അദ്ദേഹം ഈയിടെ ഇടക്കകൊട്ടി ശിവസ്തുതി പാടി സോപാനസംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു. സോപാനസംഗീതത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ മുസ്ലിംമതക്കാരനാണ് അദ്ദേഹം.
മഞ്ച് സ്റ്റാറില്‍ രണ്ടാം സ്ഥാനം നേടിയ ശ്വേത അശോകും നന്നായി ഇടക്ക വായിക്കും.ഞാന്‍ പറഞ്ഞു വരുന്നത് ജാതിമതലിംഗഭേദമന്യേ ആര്‍ക്കും സോപാന സംഗീതം ആലപിക്കാം എന്നാണ്.

ഞരളത്ത് കലാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ?

കലയ്ക്കു വേണ്ടി ഒരു ആശ്രമം ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കും. എന്നാല്‍ ഇതു ഒരു ട്യൂഷന്‍ സെന്റര്‍ അല്ല. ആര്‍ക്കും പെന്‍ഷന്‍ നല്‍കാനും ഉദ്ദേശിക്കുന്നില്ല. കേരള സംഗീതത്തിനെ സംബന്ധിച്ച എല്ലാം ഇവിടം ഉണ്ടാവും. പുസ്തകങ്ങള്‍, വാദ്യോപരണങ്ങള്‍ അങ്ങനെ എല്ലാം.സോപാന സംഗീതം അഭ്യസിപ്പിക്കാനും പദ്ധതിയുണ്ട്. ഇവിടെവച്ചു മറ്റു കലകള്‍ അഭ്യസിപ്പിക്കാന്‍ ആര്‍ക്കെങ്കിലും താല്പ്പര്യമുണ്ടെങ്കില്‍ അതിനു അവസരം ഒരുക്കും. കലാസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പണച്ചിലവുമില്ലാതെ ആര്‍ക്കും വേണേലും ഇവിടെ വന്നു ഒന്നു രണ്ടു ദിവസം താമസിക്കാം.

സോപാനസംഗീതം .കോമിന്റെ പ്രവര്‍ത്തനങ്ങള്‍?

സോപാനസംഗീതം ജനങ്ങളില്‍ എത്തിക്കുക എന്നു തന്നെയാണ് ഈ വെബ്സൈറ്റിന്റെ ലക്ഷ്യം. സോപാന സംഗീതത്തിലെ ഗുരുക്കന്‍മാരെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുക. കേരളത്തില്‍ 48 ഓളം സോപാന സംഗീതകാരന്‍മാര്‍ മാത്രമെ ഇന്നുള്ളൂ. അവരില്‍ 20 പേര്‍ മാത്രമെ ഇന്ന് സജീവമായി കലാരംഗത്തുള്ളൂ. ഇവരെ കലാരംഗത്ത്‌ നിലനിര്ത്തേണ്ടത് ഉണ്ട്.
ഇപ്പോള്‍ത്തന്നെ വെബ്സൈറ്റില്‍ ഇരുപത്തിയെട്ടോളം ഗുരുക്കന്മാരുടെ വിവരങ്ങള്‍ അവരുടെ പാട്ടുകളോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഫോണ്‍ നമ്പര്‍ അടക്കമാണ് നല്‍കുന്നത്. ആള്‍ക്കാര്‍ക്ക് അവരെ നേരിട്ട് ബന്ധപ്പെടാനാണ് ഇങ്ങനെ നല്‍കുന്നത്. എല്ലാവര്‍ക്കും വേദി ലഭിക്കണം .ഹരിഗോവിന്ദന് മാത്രമായി ഇതുകൊണ്ടു നേട്ടം വേണ്ട.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Read Comments

1 comments:

anju minesh said...

premaswaroopanam snehasatheerthyanthe kalkkalen kanneer pranamam....